02/08/2026
[fontresizer_tawhidurrahmandear_widget]

‘കാര്യങ്ങളെ അത്ര വൈകാരികമായി കാണേണ്ടതില്ല, അടിയന്തര പ്രാധാന്യമില്ല’; കോക്രോച്ച് ജനതാ പാർട്ടിക്കെതിരായ ഹരജി പിന്നീട് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ്

 ‘കാര്യങ്ങളെ അത്ര വൈകാരികമായി കാണേണ്ടതില്ല, അടിയന്തര പ്രാധാന്യമില്ല’; കോക്രോച്ച് ജനതാ പാർട്ടിക്കെതിരായ ഹരജി പിന്നീട് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കോർട്ട് റൂം ദൃശ്യങ്ങളും ജഡ്ജിമാരുടെ വാക്കാലുള്ള പരാമർശങ്ങളും സോഷ്യൽ മീഡിയയിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സമർപ്പിച്ച ഹരജിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസിൽ ഹരജിക്കാരനായ അഭിഭാഷകനോട് അത്ര വികാരഭരിതരാകേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു. ഹരജിയിൽ അത്ര വലിയ അടിയന്തരാവസ്ഥയില്ലെന്നും ഇത് പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നേരത്തെ ഒരു കേസിന്റെ വാദത്തിനിടെ കോടതി നടത്തിയ ചില പരാമർശങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് വിശദീകരണം നൽകിയിട്ടും, ഒരു വിഭാഗം മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്രസ്ഥാനങ്ങളും വികലവും ക്ഷുദ്രകരവുമായ പ്രചാരണം തുടരുകയാണെന്ന് ഹരജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. കോടതിമുറിയിലെ വാക്കാലുള്ള കൈമാറ്റങ്ങൾ വാണിജ്യപരമായി ചൂഷണം ചെയ്യാനോ ജുഡീഷ്യൽ നടപടിക്രമങ്ങളെ വളച്ചൊടിക്കുന്ന രീതിയിൽ തെരഞ്ഞെടുത്ത് പ്രചരിപ്പിക്കാനോ പാടില്ലെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

ഇതിനുപുറമേ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, രാജ്യത്തെ 35 മുതൽ 40 ശതമാനം വരെയുള്ള വ്യാജ നിയമ ബിരുദങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് ഹരജിക്കാരന്റെ വാദം.

യുവാക്കളെ താൻ വിമർശിച്ചു എന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ തന്നെ വേദനിപ്പിച്ചതായി മെയ് 16-ന് ചീഫ് ജസ്റ്റിസ് കാന്ത് വ്യക്തമാക്കിയിരുന്നു. വ്യാജ ബിരുദങ്ങളുമായി നിയമരംഗത്തേക്ക് കടന്നുവരുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും, വ്യവസ്ഥയെ ആക്രമിക്കുന്ന ‘പരാന്നഭോജികൾ’ ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷക പദവികളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദമായ പരാമർശങ്ങൾ ഉണ്ടായത്. തൊഴിലില്ലാത്ത ചിലർ സോഷ്യൽ മീഡിയയിലൂടെയും വിവരാവകാശ പ്രവർത്തനങ്ങളിലൂടെയും ജുഡീഷ്യറിയെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും, ഫേസ്ബുക്കിലും യൂട്യൂബിലും വരുന്ന ഇത്തരം കാര്യങ്ങൾ കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് കാന്ത് മുൻപ് വ്യക്തമാക്കിയിരുന്നു.

Also read: