ഇസ്‌ലാം മതത്തിലേക്ക് മാറിയവരുടെ സംവരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ
ന്യൂഡൽഹി: തമിഴ്നാട്ടിൽ ഇസ്‌ലാം മതത്തിലേക്ക് മാറുന്നവർക്ക് പിന്നാക്ക സമുദായ പദവിയും അതുവഴിയുള്ള സംവരണ ആനുകൂല്യങ്ങളും നൽകുന്നതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പിന്നാക്ക വിഭാഗങ്ങൾ , അതിപിന്നാക്ക വിഭാഗങ്ങൾ, ഡിനോട്ടിഫൈഡ് കമ്മ്യൂണിറ്റികൾ , പട്ടികജാതി വിഭാഗങ്ങൾ എന്നിവയിൽ നിന്ന് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തവർക്ക് ബിസിഎം വിഭാഗത്തിന് കീഴിൽ സംവരണ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കാനുള്ള തങ്ങളുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ രാജ്യത്തെ പരമോന്നത കോടതിയിൽ ഹരജി ഫയൽ ചെയ്തത്.
കഴിഞ്ഞ ജൂലൈ ആറിന് സമർപ്പിച്ച പ്രത്യേക അനുമതി ഹരജിയിലൂടെ , ഇത്തരം മതപരിവർത്തനം നടത്തുന്നവരെ ബിസി (മുസ്ലിം) ആയി പരിഗണിക്കാനും സംവരണ ആവശ്യങ്ങൾക്കായി കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകാനും അനുമതി നൽകിയ 2024 മാർച്ചിലെ സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ 2026-ലെ വിധി റദ്ദാക്കാനാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മതപരിവർത്തനം കാരണം വ്യക്തികൾക്ക് നിലവിലുള്ള സംവരണ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത് തടയാനും തങ്ങളുടെ യഥാർത്ഥ സാമൂഹിക പശ്ചാത്തലം കാരണം അനുഭവിച്ചിരുന്ന ആനുകൂല്യങ്ങൾ സംരക്ഷിക്കാനുമാണ് തമിഴ്നാട് സർക്കാർ 2024-ൽ ഈ ഉത്തരവ് കൊണ്ടുവന്നത്.
ഒരു വ്യക്തിയുടെ ജാതി പശ്ചാത്തലവുമായി ബന്ധപ്പെട്ട സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥകൾ മതം മാറുന്നത് കൊണ്ട് മാത്രം ഇല്ലാതാകില്ലെന്നും, സംവരണ ആനുകൂല്യങ്ങൾ തുടരുന്നത് സാമൂഹിക നീതിയുടെ തത്വങ്ങൾക്ക് അനുസൃതമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. എന്നാൽ, ഈ സർക്കാർ ഉത്തരവ് ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തെ നിശ്ചയിച്ചിട്ടുള്ള നിയമ തത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് മദ്രാസ് ഹൈക്കോടതി വിധിച്ചത്. ഇസ്‌ലാം മതത്തിലേക്ക് മാറുന്ന ഒരു വ്യക്തിയെ മുസ്ലീമായി മാത്രമേ അംഗീകരിക്കാൻ കഴിയൂ എന്നും, തമിഴ്നാട് സംസ്ഥാനം വിജ്ഞാപനം ചെയ്തിട്ടുള്ള ഏഴ് പിന്നാക്ക മുസ്ലീം സമുദായങ്ങളിൽ ഒന്നിൽ അംഗത്വം സ്വയമേവ അവകാശപ്പെടാൻ അവർക്ക് കഴിയില്ലെന്നും ജസ്റ്റിസുമാരായ ജി.ആർ സ്വാമിനാഥൻ, പി.ബി ബാലാജി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
അൻസാർ, ദെക്കാനി മുസ്ലീം, ദുബേകുല, ലബ്ബൈ (റാവുത്തർ, മരയ്ക്കാർ എന്നിവരുൾപ്പെടെ), മാപ്പിള, ഷെയ്ഖ്, സയ്യിദ് എന്നിവയാണ് 1993-ലെ തമിഴ്നാട് പിന്നാക്ക വിഭാഗ, പട്ടികജാതി, പട്ടികവർഗ്ഗ നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള ഏഴ് മുസ്ലീം സമുദായങ്ങൾ. ഈ സമുദായങ്ങൾ ജനനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഗ്രൂപ്പുകളാണെന്നും മതപരിവർത്തനം കൊണ്ട് മാത്രം ഒരാൾക്ക് ഈ സമുദായങ്ങളുടെ കീഴിൽ വരാൻ അർഹതയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇസ്ലാം സമത്വം വിഭാവനം ചെയ്യുന്ന മതമാണെന്നും മതം മാറ്റത്തിലൂടെ ജാതി പദവി കൈവരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ലഭ്യമായ വിവരങ്ങൾ പ്രകാരം, 2015-ൽ ഹിന്ദു മതത്തിൽ നിന്നും ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് താൻ മുസ്ലീം ലബ്ബൈ സമുദായത്തിൽപ്പെട്ടയാളാണെന്ന് കാണിച്ച് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുകയും ചെയ്ത സമീർ അഹമ്മദ് എന്ന വ്യക്തി നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഈ വിധി ഉണ്ടായത്. തഹസിൽദാർ അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കോടതി നടപടികൾക്കിടയിൽ തമിഴ്നാട് ബാക്ക്‌വേർഡ് ക്ലാസ് കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് 2024-ലെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതെന്നും, മതം മാറിയ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികളുടെ നിലവിലുള്ള സംവരണ ആനുകൂല്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ നയം നിലവിലുള്ള സംവരണ ചട്ടക്കൂടിനെയോ സാമൂഹിക സന്തുലിതാവസ്ഥയെയോ തകർക്കില്ലെന്നും തമിഴ്നാട് സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.