22/07/2026
[fontresizer_tawhidurrahmandear_widget]

‘ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചയ്ക്കില്ല, ധൈര്യമുണ്ടെങ്കിൽ ജനങ്ങളിലേക്ക് വരൂ’; കേന്ദ്ര സർക്കാരിന്റെ ക്ഷണം നിരസിച്ച് സിജെപി

 ‘ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചയ്ക്കില്ല, ധൈര്യമുണ്ടെങ്കിൽ ജനങ്ങളിലേക്ക് വരൂ’; കേന്ദ്ര സർക്കാരിന്റെ ക്ഷണം നിരസിച്ച് സിജെപി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ, ചർച്ചകൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണം നിരസിച്ച് സി.ജെ.പി. ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചയ്ക്കായി പോകില്ലെന്ന് സി.ജെ.പി വ്യക്തമാക്കി. നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ചകൾക്ക് തയ്യാറുള്ളൂവെന്ന് സി.ജെ.പി നേതാവ് സൗരവ് ദാസ് പറഞ്ഞു.

കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ വെച്ച് സി.ജെ.പി പ്രതിനിധികളുമായി ചർച്ച നടത്താമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. “അവർ ഞങ്ങളെ ചർച്ചയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചെങ്കിലും ഞങ്ങൾ അത് നിരസിക്കുകയായിരുന്നു. ചർച്ചയ്ക്കായി ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ പോകാൻ ഉദ്ദേശിക്കുന്നില്ല. മന്ത്രിമാർക്ക് സംസാരിക്കാൻ താല്പര്യമുണ്ടെങ്കിൽ അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വരണം. ചർച്ചകൾ ജന്തർ മന്തറിൽ വെച്ച് തന്നെ നടക്കണം,” സി.ജെ.പി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.

“ഞങ്ങൾ വിവേകത്തോടെ ചിന്തിക്കുന്നവരാണ്. പ്രതിഷേധ സ്ഥലത്തെ സുരക്ഷയെക്കുറിച്ചാണ് സർക്കാരിന് ആശങ്കയെങ്കിൽ, സമീപത്തുള്ള ഏതെങ്കിലും നിഷ്പക്ഷ സ്ഥലത്തുവെച്ച് കൂടിക്കാഴ്ച നടത്താൻ തയ്യാറാണ്. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഞങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള വ്യക്തമായ ഉദ്ദേശം സർക്കാരിനുണ്ടായിരിക്കണം. അർത്ഥശൂന്യമായ ചർച്ചകൾക്ക് ഞങ്ങളെ വിളിച്ചിട്ട് കാര്യമില്ല, കാരണം സമയം വളരെ വിലപ്പെട്ടതാണ്. ആത്മാർത്ഥമായുള്ള ചർച്ചയ്ക്ക് കേന്ദ്രം തയ്യാറാണോ?” എന്ന് സൗരവ് ദാസ് ചോദ്യമുയർത്തി.

അതിനിടെ, പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ കറുത്ത വസ്ത്രം ധരിച്ചാണ് പാർലമെന്റിൽ എത്തിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ് തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ പാർലമെന്റിന് പുറത്ത് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനം നടത്തി.

Also read: