‘ഇടത് സംഘടനാ പ്രവർത്തകനു റാങ്ക് ലഭിക്കാൻ 10 ചോദ്യങ്ങൾ ഒഴിവാക്കി’; പിഎസ്സി നിയമനക്രമക്കേടിലെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകൾ
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നടത്തിയ പരീക്ഷയിലെ മൂല്യനിർണയത്തിൽ ഞെട്ടിപ്പിക്കുന്ന തിരിമറികൾ നടന്നെന്ന് െ്രെകംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി. സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് വൻ ക്രമക്കേട് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇടതുപക്ഷ സർവീസ് സംഘടനാ പ്രവർത്തകനായ ഉദ്യോഗാർഥിക്ക് ഒന്നാം റാങ്ക് ഉറപ്പാക്കാനായി പരീക്ഷയിലെ 54 മാർക്കിന്റെ 10 ചോദ്യങ്ങളുടെ മൂല്യനിർണയം മനഃപൂർവം ഒഴിവാക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ രീതിയിൽ തിരിമറി നടന്നിരുന്നില്ലെങ്കിൽ നിലവിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി ചുരുക്കപ്പട്ടികയിൽ പോലും ഇടംപിടിക്കുമായിരുന്നില്ല. യഥാർത്ഥത്തിൽ ഒന്നാം റാങ്ക് ഉദ്യോഗാർഥിയേക്കാൾ 53 മാർക്ക് കുറവാണ് ക്രമക്കേടിലൂടെ ഒന്നാമതെത്തിയ ആൾക്ക് ഉണ്ടായിരുന്നത്.
ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിയാണ് കേസ് അന്വേഷിക്കുന്നത്. പി.എസ്.സി ഉദ്യോഗസ്ഥരെ പ്രതി ചേർത്തുകൊണ്ട് അഴിമതി നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം െ്രെകംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പി.എസ്.സി ആസ്ഥാനത്ത് നടത്തിയ വിശദമായ പരിശോധനകളിലും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതിലൂടെയുമാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് ഉൾപ്പെടെ കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ അന്വേഷണ വിധേയമാക്കും.