ഭർത്താവിന് അന്ത്യചുംബനം നൽകി ഭാര്യ കുഴഞ്ഞുവീണു മരിച്ചു; മരണത്തിലും വേർപിരിയാതെ ഷേർലിയും കുര്യച്ചനും
പാലാ: ഭർത്താവിന്റെ വേർപാടിന്റെ വേദന താങ്ങാനാവാതെ അന്ത്യചുംബനം നൽകിയ ഉടൻ കുഴഞ്ഞുവീണ് ഭാര്യയും മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ – 73) സംസ്‌കാര ശുശ്രൂഷകൾക്കിടയിലാണ് ഭാര്യ ഷേർലി കുര്യൻ (71) കുഴഞ്ഞുവീണു മരിച്ചത്. വസതിയിലെ ശുശ്രൂഷകളുടെ ആദ്യ ഭാഗം പൂർത്തിയായ ശേഷം ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടൻ ഷേർലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
15-ന് ഉച്ചയോടെയാണ് കുര്യച്ചൻ നിര്യാതനായത്. തുടർന്ന് വസതിയിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയിലേക്ക് എടുക്കുന്നതിന് തൊട്ടുമുൻപാണ് ഷേർലി കുഴഞ്ഞുവീണത്. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യച്ചൻ. പാലായിലെ ആദ്യകാല വ്യാപാരി കൂടിയാണ് അദ്ദേഹം. എടത്വ പച്ച കാവില വീട്ടിൽ കുടുംബാംഗമാണ് പരേതയായ ഷേർലി.
മക്കൾ: എയ്ഞ്ചല കുര്യൻ, അന്ന കുര്യൻ, എബി കുര്യൻ. മരുമക്കൾ: ലിയോ മൈക്കിൾ പറമുണ്ടയിൽ (മേതിരി), ജോൺ വിൻസന്റ് കണ്ടിരിക്കൽ (തൊടുപുഴ), സോന മാത്യു കൊട്ടാരത്തിൽ (മുട്ടുചിറ).
ഷേർളിയുടെ മൃതദേഹം വസതിയിലെത്തിച്ച ശേഷം ഭവനത്തിലെ ശുശ്രൂഷകൾ പൂർത്തിയാക്കി പാലാ സെന്റ് ജോർജ് ളാലം പുത്തൻപള്ളിയിലെ കല്ലറയിൽ ഇരുവരുടെയും സംസ്‌കാരം ഒന്നിച്ചു നടത്തും.