പോളിങ് ഉദ്യോഗസ്ഥർക്ക് ഇനി പോസ്റ്റൽ വോട്ടിന് അവസരമില്ല; ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം തള്ളി ഹൈകോടതി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ പ്രത്യേക അനുമതി തേടിയ സർക്കാർ ജീവനക്കാരുടെ ഹർജി ഹൈക്കോടതി തള്ളി. വോട്ടെണ്ണൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇനി വോട്ട് ചെയ്യാൻ അവസരം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വോട്ടവകാശം നിഷേധിക്കപ്പെട്ടുവെന്ന് പരാതിയുള്ളവർക്ക് തിരഞ്ഞെടുപ്പിന് ശേഷം കൃത്യമായ നടപടിക്രമങ്ങളോടെ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാമെന്നും കോടതി നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം ജീവനക്കാർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്. വോട്ടെണ്ണൽ ദിവസം രാവിലെ വരെ ബാലറ്റുകൾ കൈമാറാൻ അവകാശമുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, പോസ്റ്റൽ വോട്ടിനായി നേരത്തെ തന്നെ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും അത് വിനിയോഗിക്കാത്തവർക്ക് ഇനി അവസരം നൽകുന്നത് പ്രായോഗികമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. സർവീസ് വോട്ടർമാർക്ക് മാത്രമാണ് വോട്ടെണ്ണൽ വരെ സമയം അനുവദിച്ചിട്ടുള്ളതെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷന്റെ ഈ വാദങ്ങൾ ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.