‘മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും, നേതാക്കൾക്ക് വേണ്ടി പ്രകടനം നടത്തിയാല്‍ നടപടി’; സര്‍ക്കുലറുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ട സാഹചര്യത്തിൽ, നേതാക്കൾക്കായി തെരുവിൽ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കെപിസിസി. ആർക്കെങ്കിലും വേണ്ടി പ്രകടനങ്ങൾ നടത്തുന്നതോ പരസ്യപ്രസ്താവനകൾ നടത്തുന്നതോ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനങ്ങൾ നടത്തുകയും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ‘ജനമനസ്സറിഞ്ഞ നായകൻ തന്നെ നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി വയനാട്, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ സതീശന് വേണ്ടി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോഴിക്കോട് മുതലക്കുളം മൈതാനം മുതൽ കിഡ്‌സൺ കോർണർ വരെ സതീശൻ അനുകൂലികൾ പ്രകടനം പ്രഖ്യാപിച്ചിട്ടുമുണ്ട്.
അതേസമയം, മറ്റൊരു പ്രധാന സ്ഥാനാർത്ഥിയായ കെ.സി. വേണുഗോപാലിനെതിരെയും പോസ്റ്ററുകൾ ഉയർന്നു. ജനവിധി മാനിച്ച് കെ.സി. മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വീടിന് മുന്നിലും ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. ഹൈക്കമാൻഡ് പ്രതിനിധികളായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ എംഎൽഎമാരുടെ അഭിപ്രായം ശേഖരിച്ച റിപ്പോർട്ട് സമർപ്പിച്ച ശേഷം അന്തിമ തീരുമാനം ഡൽഹിയിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.