വത്തിക്കാനോട് ഇടഞ്ഞ് വൈറ്റ് ഹൗസ്; യുദ്ധം വേണ്ടെന്ന മാർപ്പാപ്പയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ട്രംപ്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കിയ മാർപ്പാപ്പ ലിയോ പതിനാലാമനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലിയോ പതിനാലാമൻ വിദേശനയങ്ങളുടെ കാര്യത്തിൽ തികഞ്ഞ പരാജയമാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ അദ്ദേഹം ദുർബലനാണെന്നും ട്രംപ് ‘ട്രൂത്ത് സോഷ്യലിലൂടെ’ തുറന്നടിച്ചു. കത്തോലിക്കാ സഭയുടെ തലവനായ മാർപ്പാപ്പ മറ്റ് രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങുകയാണെന്നും ഒരു മതനേതാവെന്ന നിലയിൽ അദ്ദേഹം തന്റെ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന നീക്കങ്ങളെ മാർപ്പാപ്പ വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നതിനെ അനുകൂലിക്കുന്ന ഒരു മാർപ്പാപ്പയെ തനിക്ക് ആവശ്യമില്ലെന്നും വെനസ്വേല പോലുള്ള രാജ്യങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങളെ എതിർക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിൽ ജനിച്ച ആദ്യത്തെ മാർപ്പാപ്പയായ ലിയോ പതിനാലാമൻ, ട്രംപ് ഭരണകൂടത്തിന്റെ വിദേശനയങ്ങൾ അഹങ്കാരത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണെന്നും യുദ്ധം ഒരിക്കലും സമാധാനം കൊണ്ടുവരില്ലെന്നും കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ദൈവം യുദ്ധം ചെയ്യുന്നവരുടെ പ്രാർത്ഥനകൾ കേൾക്കില്ലെന്നും സമാധാനത്തിനായുള്ള ചർച്ചകളാണ് ലോകത്തിന് ആവശ്യമെന്നും അദ്ദേഹം വത്തിക്കാനിൽ വെച്ച് നടന്ന പ്രാർത്ഥനാ ചടങ്ങിൽ ഓർമ്മിപ്പിച്ചു. ഇതിന് മറുപടിയായാണ് ട്രംപ് തന്റെ ഭാഗം വിശദീകരിച്ചത്. സഭയുടെ തലവനായി ലിയോ തിരഞ്ഞെടുക്കപ്പെട്ടത് തന്നെ ട്രംപ് ഭരണകൂടത്തെ കൈകാര്യം ചെയ്യാൻ ഒരു അമേരിക്കക്കാരൻ വേണമെന്ന തന്ത്രത്തിന്റെ ഭാഗമായാണെന്നും താനില്ലായിരുന്നുവെങ്കിൽ അദ്ദേഹം ഇന്ന് വത്തിക്കാനിൽ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് പരിഹസിച്ചു.
മാർപ്പാപ്പയുടെ സഹോദരൻ ലൂയിസിനെ തനിക്ക് കൂടുതൽ ഇഷ്ടമാണെന്നും അദ്ദേഹം തന്റെ രാഷ്ട്രീയ ആശയങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുമ്പോഴും ട്രംപ് ഭരണകൂടം ഇതിനെ മതപരമായ യുദ്ധമായി ചിത്രീകരിക്കുകയാണെന്നും എന്നാൽ ഇത്തരം ക്രൂരമായ അക്രമങ്ങളെ ന്യായീകരിക്കാൻ യേശുക്രിസ്തുവിന്റെ പേര് ഉപയോഗിക്കരുതെന്നും മാർപ്പാപ്പ മുന്നറിയിപ്പ് നൽകിയിരുന്നു. വത്തിക്കാനും വൈറ്റ് ഹൗസും തമ്മിലുള്ള ഈ പോരാട്ടം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.