24/04/2026
[fontresizer_tawhidurrahmandear_widget]

ഹോർമുസിൽ മൈൻ നീക്കം ചെയ്യാനിറങ്ങിയ യുഎസ് സൈനികന് കുരങ്ങിന്റെ കടിയേറ്റു; വൈറസ് ബാധ ഭീതിയിൽ സൈന്യം

 ഹോർമുസിൽ മൈൻ നീക്കം ചെയ്യാനിറങ്ങിയ യുഎസ് സൈനികന് കുരങ്ങിന്റെ കടിയേറ്റു; വൈറസ് ബാധ ഭീതിയിൽ സൈന്യം

ബാങ്കോക്ക്: ഹോർമുസ് കടലിടുക്കിൽ അതീവ സുരക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ നാവികന് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഇറാൻ ഹോർമുസ് കടലിടുക്കിൽ വിതറിയിരിക്കുന്ന അപകടകാരികളായ കടൽ മൈനുകൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ട അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ചീഫ് എന്ന കപ്പലിലെ നാവികനാണ് അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. തായ്‌ലൻഡിലെ ഫുക്കറ്റിൽ കപ്പൽ നങ്കൂരമിട്ടപ്പോൾ കരയ്ക്കിറങ്ങിയ നാവികനെ കുരങ്ങ് മാന്തുകയും കടിക്കുകയുമായിരുന്നു.

ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന നാവികനെ പരിക്കേറ്റതിനെത്തുടർന്ന് ജപ്പാനിലെ സാസെബോയിലുള്ള സൈനിക താവളത്തിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. ഹെർപസ് ബി വൈറസ് ബാധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് നാവികനെ ചികിത്സിക്കുന്നത്. വളരെ വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ഇതൊട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു എന്നാണ് ഒരു സൈനിക ഉദ്യോഗസ്ഥൻ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

എന്നാൽ, ഈ സംഭവം യുഎസ്എസ് ചീഫിന്റെ ഹോർമുസ് യാത്രയെ ബാധിച്ചിട്ടില്ലെന്ന് സൈന്യം അറിയിച്ചു. നിലവിൽ യുഎസ്എസ് ചീഫ്, യുഎസ്എസ് പയനിയർ എന്നിങ്ങനെ രണ്ട് അത്യാധുനിക മൈൻ സ്വീപ്പർ കപ്പലുകളാണ് ഹോർമുസിലെ മൈനുകൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ഇറാൻ സ്ഥാപിച്ചിരിക്കുന്ന ആയിരക്കണക്കിന് മൈനുകൾ കാരണം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ചരക്കുഗതാഗത പാത നിലവിൽ അടഞ്ഞുകിടക്കുകയാണ്. നൂറുകണക്കിന് എണ്ണക്കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് എത്രയും വേഗം സുരക്ഷിതമാക്കാനായി മൈൻ നീക്കം ചെയ്യൽ നടപടികൾ മൂന്നിരട്ടിയാക്കാൻ ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. “നമ്മുടെ മൈൻ സ്വീപ്പർമാർ ഇപ്പോൾ കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഈ നടപടി മൂന്നിരട്ടി വേഗത്തിൽ തുടരാൻ ഞാൻ ഉത്തരവിടുന്നു,” ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കടലിൽ മൈൻ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാന്റെ ഏതൊരു ബോട്ടിനെയും വെടിവെച്ചു വീഴ്ത്താനും അദ്ദേഹം നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പശ്ചിമേഷ്യൻ യുദ്ധം സങ്കീർണമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾ സൈനികരുടെ മനോവീര്യത്തെ ബാധിക്കുന്ന സ്ഥിതിയാണ്. എന്നാലും ദൗത്യവുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനം. കടലിടുക്ക് പൂർണമായും മൈൻ വിമുക്തമാക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.

Also read: