പിണറായിയുടെയും റിയാസിൻ്റെയും വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി; ഒരു രേഖയും കിട്ടിയില്ലെന്ന് സെര്‍ച്ച് റിപ്പോര്‍ട്ട്
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലെ റെയ്ഡ് അവസാനിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റെയ്ഡിൽ ഒരു രേഖയും കിട്ടിയിട്ടില്ലെന്ന് സെർച്ച് റിപ്പോർട്ട് എഴുതി നൽകിയതായി സിപിഎം നേതാവ് എം.വി ജയരാജൻ പറഞ്ഞു. വീട്ടുകാർ ഇല്ലാത്തതിനാൽ എം.വി. ജയരാജനാണ് രേഖയിൽ ഒപ്പിട്ട് നൽകിയത്.
ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. കണ്ണൂരിലെ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന പരിശോധനയ്ക്ക് ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരിയാണ് നേതൃത്വം നൽകിയത്. 7.50നാണ് ഇഡി സംഘം പിണറായിയുടെ വീടിനകത്തേക്ക് പ്രവേശിച്ചത്. കുറ്റകരമായ യാതൊരു രേഖയോ ഉപകരണങ്ങളോ കണ്ടെത്തുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.