സിഎംആർഎൽ-എക്സാലോജിക് കേസ്: അന്വേഷണം പി.എ. മുഹമ്മദ് റിയാസിലേക്കും; അക്കൗണ്ടുകൾ പരിശോധിക്കും
വീണ, പി.എ. മുഹമ്മദ് റിയാസ്
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ അന്വേഷണം പി.എ. മുഹമ്മദ് റിയാസിലേക്കും. റിയാസിന്റെ സ്വത്തുക്കളും അക്കൗണ്ടും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം റിയാസിന്റെ അക്കൗണ്ടിലേക്ക് എത്തിയോ എന്നും പരിശോധനയ്ക്ക് വിധേയമാക്കും. റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
അതേസമയം, കേസിൽ മൂന്നാംവട്ട ചോദ്യം ചെയ്യലിനായി വീണ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഇ.ഡിയുടെ നീക്കം. വീണയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ഇ.ഡിയുടെ വാദം. ഇതേത്തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.
പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസും കരിമണൽ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉൾപ്പെട്ടതാണ് സിഎംആർഎൽ-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നൽകിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിനെ തുടർന്നാണ് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്.