13/06/2026
[fontresizer_tawhidurrahmandear_widget]

രാജ്യസഭാ സീറ്റ് വേണ്ടെന്ന് സിദ്ധരാമയ്യ; എംഎൽഎയായി തുടരും, മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവയ്ക്കും

 രാജ്യസഭാ സീറ്റ് വേണ്ടെന്ന് സിദ്ധരാമയ്യ; എംഎൽഎയായി തുടരും, മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവയ്ക്കും

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. മുൻപുണ്ടാക്കിയ അധികാരം പങ്കിടൽ ധാരണപ്രകാരം താൻ സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം മന്ത്രിസഭാംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി തീരുമാനം വ്യക്തമാക്കിയത്. യോഗത്തിനെത്തിയ ഡി.കെയെ അദ്ദേഹം കെട്ടിപ്പിടിച്ച് സ്വീകരിക്കുകയും, ഹൈക്കമാൻഡ് നിർദേശപ്രകാരം സ്ഥാനമൊഴിയുന്ന തനിക്ക് പകരം ഇനിയുള്ള കാലം ഡി.കെ. ശിവകുമാറിനെ ശക്തമായി പിന്തുണയ്ക്കണമെന്ന് മന്ത്രിമാരോട് ആവശ്യപ്പെടുകയും ചെയ്തു.

ഗവർണ്ണർ താവർ ചന്ദ് ഗെഫ്ലോട്ട് നിലവിൽ ബെംഗളൂരുവിൽ ഇല്ലാത്തതിനാൽ രാജി ഇന്ന് ഇമെയിൽ വഴിയോ രാജ്‌ഭവൻ മുഖേനയോ സമർപ്പിച്ചേക്കും. അല്ലെങ്കിൽ നാളെ നേരിട്ട് കണ്ട് രാജിക്കത്ത് നൽകാനാണ് സാധ്യത. രാജിക്കു ശേഷം ഡൽഹിയിലെത്തുന്ന സിദ്ധരാമയ്യ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അധികാരം ഒഴിയുന്ന സിദ്ധരാമയ്യയെ അനുനയിപ്പിക്കാൻ രാജ്യസഭാ സീറ്റും എഐസിസി അധ്യക്ഷ പദവിയും ഉൾപ്പെടെയുള്ള വലിയ വാഗ്ദാനങ്ങൾ ഹൈക്കമാൻഡ് മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹം അതെല്ലാം നിരസിച്ചു. കർണാടകത്തിൽ എംഎൽഎയായി തന്നെ തുടരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം സിദ്ധരാമയ്യയുടെ രാജി വാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ അണികൾ വൻ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ട്. വെള്ളിയാഴ്ച കൂടുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഡി.കെയെ ഔദ്യോഗികമായി നേതാവായി തിരഞ്ഞെടുത്ത ശേഷം അടുത്ത ആഴ്ച ആദ്യത്തോടെ സത്യപ്രതിജ്ഞ നടന്നേക്കും.

Also read: