23/07/2026
[fontresizer_tawhidurrahmandear_widget]

സി.ജെ.പി പ്രക്ഷോഭം: പോലീസിന്റെ പെല്ലറ്റ് വെടിയേറ്റ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെടാൻ സാധ്യത; നിരവധി പ്രതിഷേധകർക്ക് ആഴത്തിലുള്ള മുറിവുകൾ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

 സി.ജെ.പി പ്രക്ഷോഭം: പോലീസിന്റെ പെല്ലറ്റ് വെടിയേറ്റ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെടാൻ സാധ്യത; നിരവധി പ്രതിഷേധകർക്ക് ആഴത്തിലുള്ള മുറിവുകൾ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: പാർലമെന്റിലേക്ക് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ മാർച്ചിനിടെ പോലീസിന്റെ പെല്ലറ്റ് വെടിയേറ്റ 19-കാരന്റെ വലതുകണ്ണിന്റെ കാഴ്‌ചശക്തി പൂർണ്ണമായും നഷ്‌ടപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്‌ഗഡ് സ്വദേശിയായ സാഹിൽ ലോചാബ് എന്ന വിദ്യാർഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്

ചൊവ്വാഴ്‌ച എയിംസിലെ ജയ് പ്രകാശ് നാരായൺ അപെക്സ് ട്രോമ സെന്ററിൽ വെച്ച് സാഹിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും കണ്ണിനുള്ളിൽ തറച്ച പെല്ലറ്റുകൾ പുറത്തെടുക്കുകയും ചെയ്തു. എന്നാൽ, കണ്ണിൻ്റെ കൃഷ്‌ണമണിക്ക് ഗുരുതരമായി കേടുപാടുകൾ സംഭവിച്ചതിനാൽ കാഴ്ചശക്തി തിരിച്ചുകിട്ടാൻ ഒരു ശതമാനം സാധ്യത മാത്രമേയുള്ളൂവെന്നാണ് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. കടുത്ത വേദനയിലൂടെ കടന്നുപോകുന്ന സാഹിലിന് ഉടൻ തന്നെ രണ്ടാമതൊരു ശസ്ത്രക്രിയ കൂടി വേണ്ടിവരുമെന്ന് സുഹൃത്തായ പർവേശ് വ്യക്തമാക്കി.

ഡൽഹി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ പഠിക്കുന്ന സാഹിൽ, ഒരു പൊലീസ് ഓഫീസറാകണമെന്ന വലിയ ലക്ഷ്യത്തോടെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) പരീക്ഷകൾക്കായി തയ്യാറെടുക്കുകയായിരുന്നു. പഠനവുമായി ബന്ധപ്പെട്ട സുപ്രധാന സമരമായതിനാലാണ് അവൻ തിങ്കളാഴ്ച വീട്ടിൽ നിന്നിറങ്ങിയതെന്ന് അമ്മ ജ്യോതി കണ്ണീരോടെ ഓർക്കുന്നു. നേരത്തെയും സി.ജെ.പി പ്രക്ഷോഭങ്ങളിൽ സാഹിൽ പങ്കെടുത്തിട്ടുണ്ട്.

പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ വാദം തള്ളുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. സാഹിലിനേറ്റ മുറിവുകൾ ലോഹ പെല്ലറ്റുകൾ കൊണ്ടുണ്ടായതാണെന്ന് ഡോക്ടർമാരും കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിൽ സാധാരണക്കാർക്ക് നേരെ സുരക്ഷാസേന പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. ഡൽഹി പൊലീസിനെ സഹായിക്കാൻ ജന്തർ മന്തറിൽ വിന്യസിച്ചിരുന്ന കേന്ദ്ര റിസർവ് പോലീസ് ഫോഴ്‌സിന്റെ (സി.ആർ.പി.എഫ്) കലാപവിരുദ്ധ സേനയായ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ (ആർ.എ.എഫ്) ആയുധശേഖരത്തിലുള്ളതാണ് ഇത്തരം പെല്ലറ്റ് തോക്കുകളും ഷോക്ക്-ബാറ്റണുകളും.

സാഹിലിനെക്കൂടാതെ ശൈഖ് ഇർഷാദ് മൻസൂരി എന്ന മറ്റൊരു വിദ്യാർത്ഥിക്കും കണ്ണിനു താഴെ പെല്ലറ്റേറ്റ് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അതേസമയം, സമരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്ന 21-കാരി സാക്ഷിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയതോടെ ഇവരെ ബുധനാഴ്ച വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയതായും, നിലവിൽ അവബോധാവസ്ഥയിലുള്ള സാക്ഷി സ്വയം ശ്വാസമെടുക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഒറ്റ വെടിയുണ്ടയ്ക്ക് പകരം ഒരേസമയം അഞ്ഞൂറിലധികം ചെറിയ ലോഹ പെല്ലറ്റുകൾ ഒരു വലിയ പരിധിയിലേക്ക് ചിതറിത്തെറിക്കുന്ന രീതിയിലാണ് 12-ഗേജ് പമ്പ് ആക്ഷൻ തോക്കുകൾ പ്രവർത്തിക്കുന്നത്. ആൾക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ‘മാരകമല്ലാത്ത’ മാർഗ്ഗമെന്ന നിലയിലാണ് ഇവ ഉപയോഗിക്കുന്നതെങ്കിലും, ഗുരുതരമായ പരിക്കുകൾക്കും കാഴ്ച നഷ്ടപ്പെടുന്നതിനും മരണത്തിന് വരെ കാരണമാകുന്നതിനാൽ ലോകമെമ്പാടും ഇതിനെതിരെ വ്യാപക വിമർശനമുണ്ട്. 2010-ലും തുടർന്ന് 2016-ൽ ബുർഹാൻ വാനിയുടെ വധത്തെ തുടർന്നുള്ള പ്രക്ഷോഭങ്ങളിലുമാണ് ജമ്മു കശ്മീരിൽ ഇത്തരം തോക്കുകൾ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. ഇതിനെ തുടർന്ന് കശ്മീരിൽ ആയിരത്തിലധികം പേർക്ക് ഭാഗികമായോ പൂർണ്ണമായോ കാഴ്ച നഷ്ടപ്പെട്ടതായാണ് കണക്കുകൾ.

പെല്ലറ്റ് അതിജീവിച്ച പലരും ഇപ്പോഴും വിട്ടുമാറാത്ത വേദനയോടും അംഗവൈകല്യത്തോടുമാണ് ജീവിക്കുന്നത്. 2021-ൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കശ്മീരിലെ പെല്ലറ്റ് ഉപയോഗത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും കുട്ടികൾക്കെതിരായ ഈ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കശ്മീരിൽ ഉപയോഗിച്ചതിൽ വെച്ച് ഏറ്റവും അപകടകരമായ ആയുധങ്ങളിലൊന്നാണ് പെല്ലറ്റ് തോക്കുകൾ എന്നാണ് യു.എൻ മനുഷ്യാവകാശ വിഭാഗം ഇതിനെ വിശേഷിപ്പിച്ചത്. 2024-ൽ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നടന്ന കർഷക സമരത്തിലും പൊലീസ് പെല്ലറ്റ് ഉപയോഗിച്ചതായി ആരോപണങ്ങൾ ഉയർന്നിരുന്നു. വ്യാപക വിമർശനങ്ങളെ തുടർന്ന് 2016-ൽ കേന്ദ്രസർക്കാർ പെല്ലറ്റ് തോക്കുകൾക്ക് പകരമുള്ള മാർഗ്ഗങ്ങൾ കണ്ടെത്താൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പാവാ ഷെല്ലുകൾ, സ്റ്റൺ ഗ്രനേഡുകൾ, കണ്ണീർ വാതകം എന്നിവ ആദ്യം ഉപയോഗിക്കണമെന്നും അവസാന ആശ്രയമായി മാത്രമേ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാവൂ എന്നും അന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Also read: