22/07/2026
[fontresizer_tawhidurrahmandear_widget]

അന്ന് പോരാളി, ഇന്ന് പ്രതിസ്ഥാനത്ത്; 30 വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തെരുവിലിറങ്ങിയ ധർമ്മേന്ദ്ര പ്രധാനെ ചരിത്രം ചർച്ചയാവുന്നു

 അന്ന് പോരാളി, ഇന്ന് പ്രതിസ്ഥാനത്ത്; 30 വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തെരുവിലിറങ്ങിയ ധർമ്മേന്ദ്ര പ്രധാനെ ചരിത്രം ചർച്ചയാവുന്നു

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രക്ഷോഭം കടുക്കുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പ്രതിരോധത്തിലാക്കി അദ്ദേഹത്തിന്റെ തന്നെ പഴയകാല രാഷ്ട്രീയ പോരാട്ടങ്ങൾ. വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്ര സർക്കാറും ധർമ്മേന്ദ്ര പ്രധാന്നും സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മുൻ വിദ്യാർത്ഥി നേതാവ് കൂടിയായ ഇപ്പോഴത്തെ കേന്ദ്രമന്ത്രി, 30 വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങൾ വീണ്ടും സജീവ ചർച്ചയാകുന്നത്. അന്ന് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാർത്ഥി നേതാവ് ഇന്ന് ഭരണത്തിലിരിക്കുമ്പോൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് രാഷ്ട്രീയ നിരീക്ഷകരും പ്രക്ഷോഭകരും പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

1997-ൽ അന്നത്തെ എ.ബി.വി.പി ദേശീയ സെക്രട്ടറിയായിരുന്ന ധർമ്മേന്ദ്ര പ്രധാനിന്റെ നേതൃത്വത്തിലാണ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഒഡീഷയിൽ ശക്തമായ സമരം അരങ്ങേറിയത്. ആയിരത്തിഅഞ്ഞൂറിലധികം വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റ് വളഞ്ഞ ധർമ്മേന്ദ്ര പ്രധാനിന് അന്ന് പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു വിദ്യാർത്ഥി നേതാവായി ഉയർന്നു വന്ന വ്യക്തി പിന്നീട് വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് എത്തിയപ്പോൾ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളോട് കാണിക്കുന്ന കടുത്ത വിരുദ്ധ നിലപാടാണ് പൊതുസമൂഹം ചോദ്യം ചെയ്യുന്നത്.

കേന്ദ്രത്തിൽ അടൽ ബിഹാരി വാജ്‌പേയി സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് ഒഡീഷയിൽ ചോദ്യപ്പേപ്പർ ചോർച്ച വിവാദം പുകഞ്ഞത്. അന്ന് എ.ബി.വി.പി ദേശീയ സെക്രട്ടറിയായിരുന്ന ധർമ്മേന്ദ്ര പ്രധാൻ, ഒഡീഷയിൽ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാറിന് എതിരെയാണ് അതിശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. ഈ ഒറ്റ സമരമാണ് ധർമ്മേന്ദ്ര പ്രധാൻ എന്ന രാഷ്ട്രീയക്കാരന് വലിയ പ്രശസ്തിയും ജനശ്രദ്ധയും നേടിക്കൊടുത്തത്.

അന്ന് ഒരു വിദ്യാർത്ഥി നേതാവെന്ന നിലയിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പോരാടിയ പ്രധാൻ, ഇന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണ്ണയിക്കുന്ന നീറ്റ് പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കേണ്ട വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അമരക്കാരനാണ്. കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യത്ത് തൊണ്ണൂറിലധികം ചോദ്യപ്പേപ്പറുകളാണ് ചോർന്നിട്ടുള്ളത്. ദേശീയതലത്തിൽ നടക്കുന്ന പരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിൽ മന്ത്രാലയം പൂർണ്ണമായി പരാജയപ്പെട്ടുവെന്ന കടുത്ത വിമർശനമാണ് നിലവിൽ സർക്കാറിനെതിരെ ഉയരുന്നത്.

Also read: