21/07/2026
[fontresizer_tawhidurrahmandear_widget]

‘ഫലസ്തീന്റെ ദുരിതം മനസ്സിലാക്കാത്തവർക്ക് മനുഷ്യത്വമില്ല, ലോകത്തിന് നാണക്കേട്’; കണ്ണ് നിറഞ്ഞ് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ

 ‘ഫലസ്തീന്റെ ദുരിതം മനസ്സിലാക്കാത്തവർക്ക് മനുഷ്യത്വമില്ല, ലോകത്തിന് നാണക്കേട്’; കണ്ണ് നിറഞ്ഞ് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ

അറ്റ്‌ലാന്റ: ഫലസ്തീൻ ജനതയോട് അനുകമ്പ കാണിക്കാത്ത ആരും മനുഷ്യരാകാൻ അർഹരല്ലെന്ന് ഈജിപ്ത് ഫുട്ബോൾ ടീം പരിശീലകൻ ഹൊസാം ഹസ്സൻ. ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തിന് ശേഷം ഫറവോസ് ടീമിന്റെ ക്വാർട്ടർ യോഗ്യത ഫലസ്തീനികൾക്കായി സമർപ്പിച്ചതിനെ തുടർന്ന് ഇസ്രയേലി കമന്റേറ്റർമാരിൽ നിന്ന് ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അർജന്റീനയ്‌ക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിന് മുന്നോടിയായി അറ്റ്‌ലാന്റയിൽ നടന്ന പത്രസമ്മേളനത്തിലാണ് ഹസ്സൻ തന്റെ നിലപാട് ആവർത്തിച്ചത്.

തുർക്കി മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി, കണ്ണീരടക്കാൻ പാടുപെട്ടുകൊണ്ട് ഹസ്സൻ നടത്തിയ വൈകാരിക പ്രതികരണം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർ കൈയടികളോടെയാണ് സ്വീകരിച്ചത്. മൃഗങ്ങളെ ഉപദ്രവിക്കുമ്പോൾ പോലും പ്രതികരിക്കുന്ന അന്താരാഷ്ട്ര സമൂഹം, ഗസ്സയിൽ ദിവസേന കുട്ടികളും സ്ത്രീകളും അടക്കം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുമ്പോൾ നിശബ്ദത പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“ഏതൊരു മതവിഭാഗത്തിൽപ്പെട്ടവരായാലും, ഫലസ്തീൻ ജനത അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കാൻ കഴിയാത്തവർക്ക് മനുഷ്യത്വമില്ല. വേനലിലും ശൈത്യത്തിലും കൂടാരങ്ങളിൽ കഴിയുന്ന അവർക്ക് ഒളിക്കാൻ ഒരിടവുമില്ല. ഈ ജനതയെ ഉപേക്ഷിച്ചതിൽ ലോകത്തിനും തീരുമാനമെടുക്കുന്നവർക്കും നാണക്കേടാണ്,” ഹസ്സൻ പറഞ്ഞു.

സ്വത്വത്തിനപ്പുറം തികച്ചും മാനുഷികമായ പരിഗണന മാത്രമാണ് തന്റെ നിലപാടിന് പിന്നിലെന്ന് ഈജിപ്തിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ കൂടിയായ ഹസ്സൻ വ്യക്തമാക്കി. ഫുട്ബോളിനെ ഒരു മൃദുശക്തിയായി ഉപയോഗിച്ച്, ‘ഫലസ്തീൻ ജനതയെ ജീവിക്കാൻ അനുവദിക്കുക’ എന്ന കൂട്ടായ സന്ദേശം ലോകത്തിന് കൈമാറാൻ എല്ലാ കായികതാരങ്ങളോടും മാധ്യമങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളിൽ ഇതുവരെ 73,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് പ്രദേശത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തെ, ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിൽ 1,221 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

Also read: