വന്ദേമാതരം ഒഴിവാക്കി; സ്വാതന്ത്ര്യദിന മാർഗനിർദേശത്തിൽ ദേശീയഗാനം മാത്രം ഉൾപ്പെടുത്തി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പും പ്രോട്ടോക്കോൾ ഓഫീസും പുറത്തിറക്കിയ ഔദ്യോഗിക മാർഗനിർദേശങ്ങളിൽ വന്ദേമാതരാലാപനം ഉൾപ്പെടുത്തിയില്ല. ചടങ്ങുകളിൽ ദേശീയ ഗാനാലാപനം മാത്രം മതിയാകുമെന്നാണ് ഉത്തരവിലുള്ളത്. വന്ദേമാതരം നിർബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ പ്രത്യേക നിർദേശത്തിന് വിരുദ്ധമായാണ് പൊതുഭരണ വകുപ്പ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പതാകയുയർത്തൽ, സ്വാതന്ത്ര്യദിന സന്ദേശം നൽകൽ, അതിനുശേഷം ദേശീയഗാനാലാപനം എന്നിവ നടത്തിയാൽ മതിയെന്നാണ് പ്രോട്ടോക്കോൾ ഓഫീസിന്റെയും പൊതുഭരണ വകുപ്പിന്റെയും നിർദേശം. ഇതിൽ വന്ദേമാതരം ആലപിക്കണമെന്ന് പ്രത്യേകം പരാമർശിക്കുന്നില്ല.
നേരത്തെ, സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്ക് ചീഫ് സെക്രട്ടറി ഉത്തരവ് അയച്ചിരുന്നു. എന്നാൽ ഇത് കേന്ദ്രത്തിൽ നിന്നുള്ള നിർദേശപ്രകാരം ഉദ്യോഗസ്ഥ തലത്തിൽ നടപ്പിലാക്കിയതാണെന്നും സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് നൽകുന്ന വിശദീകരണം. അതേസമയം, സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കിയതിനെതിരെ ജമാഅത്തെ ഇസ്ലാമി, വിസ്ഡം, വെൽഫെയർ പാർട്ടി എന്നിവർ രംഗത്തെത്തിയിരുന്നു.