30/03/2026
[fontresizer_tawhidurrahmandear_widget]

ജെറുസലേമിലെ ഓശാന ശുശ്രൂഷ; ആഗോള തലത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇളവ് പ്രഖ്യാപിച്ച് ഇസ്രയേൽ

 ജെറുസലേമിലെ ഓശാന ശുശ്രൂഷ; ആഗോള തലത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇളവ് പ്രഖ്യാപിച്ച് ഇസ്രയേൽ

ജെറുസലേം: ജെറുസലേമിലെ ഓശാന ഞായർ ശുശ്രൂഷയിൽ പുരോഹിതരെയടക്കം വിലക്കിയ സംഭവത്തിൽ ആഗോള തലത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കർശന നിയന്ത്രണങ്ങളിൽ ഇസ്രയേൽ ഇളവ് പ്രഖ്യാപിച്ചു. കത്തോലിക്കാ സഭയുടെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയെയും മറ്റ് പുരോഹിതരെയും വിശുദ്ധ സെപ്പുൾക്കർ ദേവാലയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് പോലീസ് തടഞ്ഞത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

യുദ്ധസാഹചര്യം കണക്കിലെടുത്ത് സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണമെന്നായിരുന്നു ഇസ്രയേൽ പൊലീസിന്റെ ആദ്യ വിശദീകരണം. നൂറ്റാണ്ടുകൾക്ക് ശേഷമാണ് സഭാ തലവന്മാർക്ക് ഓശാന ശുശ്രൂഷകൾക്ക് വിലക്ക് നേരിടേണ്ടി വന്നതെന്ന് ലാറ്റിൻ പാത്രിയാർക്കേറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഇതിനെതിരെ ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും അമേരിക്കൻ അംബാസഡറും ശക്തമായ ഭാഷയിൽ പ്രതികരിച്ചു.

ആഗോളതലത്തിൽ പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് ഇടപെടുകയും പള്ളിയിൽ ആരാധന നടത്താൻ പാത്രിയാർക്കീസിന് പൂർണ്ണ അനുമതി നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതേത്തുടർന്ന്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരിമിതമായ ആളുകളെ ഉൾപ്പെടുത്തി ശുശ്രൂഷകൾ നടത്താൻ പോലീസ് അനുവാദം നൽകി. എങ്കിലും, ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കാറുള്ള പരമ്പരാഗതമായ വലിയ ഘോഷയാത്രകൾ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

Also read: