ജെൻസി ഇഫക്ട്? ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റയിൽ 1 മില്യൺ ആളുകൾ അൺഫോളോ ചെയ്തു
ന്യഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയാണെന്ന എംപി രാഘവ് ഛദ്ദയുടെ തീരുമാനത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. 24 മണിക്കൂറിനിടെ 10 ലക്ഷം ഫോളോവേഴ്‌സിനെയാണ് അദ്ദേഹത്തിന് നഷ്ടമായത്. ഇതിനു പുറമെ ഛദ്ദയുടെ പഴയ ബിജെപി വിമർശന വീഡിയോകളും പുറത്തു വരുന്നുണ്ട്.
ബിജെപി വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാർട്ടിയാണെന്ന അദ്ദേഹത്തിന്റെ പരാമർശങ്ങളടക്കം എടുത്താണ് ആളുകൾ വിമർശിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിൽ ജെൻസി വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് നിരീക്ഷണം. നേരത്തെ പാർലമെന്റിൽ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്ന ഛദ്ദയുടെ വീഡിയോസ് വ്യാപകമായി പ്രചരിച്ചിരുന്നു. ആ സമയത്തും ഛദ്ദ ബിജെപി ഏജന്റായി പ്രവർത്തിക്കുകയാണെന്ന് വിമർശനം ഉയർന്നിരുന്നു.
എഎപി രാജ്യസഭാ എംപിയായിരുന്ന രാഘവ് ഛദ്ദ മറ്റ് ആറ് എംപിമാർക്കൊപ്പമാണ് ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചത്. 10 അംഗ രാജ്യസഭാ കക്ഷിയിലെ 7 പേരും കൂറുമാറുമ്പോഴുള്ള അയോഗ്യത പ്രശ്‌നം പരിഹരിക്കാനാണ് ഇത്രയും കാലം പതുങ്ങിയതെന്നും പറയപ്പെടുന്നു. എന്നാൽ ഈ കൂടുമാറ്റം അദ്ദേഹത്തിന്റെ പ്രതിഛായക്ക് വലിയ മങ്ങലേൽപ്പിച്ചതായാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും സൂചിപ്പിക്കുന്നത്. ‘അൺഫോളോ രാഘവ് ഛദ്ദ’ എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയത്തിലെ ഈ വൻ മാറ്റം സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ ജനപ്രീതിയെ നന്നായി ബാധിക്കുമെന്നാണ് രാഷ്ടീയ നിരീക്ഷകർ വിലയിരുത്തുന്നത്.