‘നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു’; മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ല, കത്തയച്ച് കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാല്‍ നേരിട്ടോ അഭിഭാഷകന് മുഖേനയോ കോടതി നടപടികളുമായി സഹകരിക്കില്ലെന്നും കെജരിവാള്‍ ജഡ്ജിക്ക് അയച്ച കത്തില്‍ അറിയിച്ചു. മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാനാണ് തന്റെ തീരുമാനമെന്നും മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് സ്വരണ കാന്തയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് കെജരിവാള്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ മാറണമെന്ന കെജരിവാളിന്റെ ഹര്‍ജി കോടതി നേരത്തെ രൂക്ഷമായ വിമര്‍ശനത്തോടെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നടപടികള്‍ ബഹിഷ്കരിക്കാനുള്ള നാടകീയ നീക്കം അദ്ദേഹം നടത്തിയത്. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
’സമൂസയെ കുറിച്ചുള്ള ചോദ്യം നിർത്തി ബിജെപിയോട് നേർക്കുനേർ ചോദ്യങ്ങൾ...
4 weeks ago