വിവാഹ ദിനത്തിൽ രാഘവ് ചദ്ദയെ തോളിലേറ്റി അരവിന്ദ് കെജ്രിവാൾ; ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ, വെളിപ്പെടുത്തലുമായി അങ്കിത് ബത്ര
മുംബൈ: ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും രാഘവ് ചദ്ദയുടെയും ഉദയ്പൂരിൽ വെച്ച് നടന്ന വിവാഹം അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള ഒന്നായിരുന്നു. ഇപ്പോഴിതാ, ആ ആഡംബര വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പൂജാരിയും ഗായകനുമായ അങ്കിത് ബത്ര ആരും കാണാത്ത ചില പിന്നാമ്പുറ വിശേഷങ്ങൾ തൻ്റെ യൂട്യൂബ് ചാനലായ ‘വോയ്സ് ഓഫ് വോവ്സ്’ ലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ചടങ്ങിൽ രാഷ്ട്രീയ നേതാക്കൾ നൃത്തം ചെയ്തതും കർശനമായ സുരക്ഷാ നിയമങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞു.
ഉദയ്പൂരിലെ പ്രശസ്തമായ ലീല പാലസ് ഹോട്ടലിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ അരങ്ങേറിയത്. മാധ്യമങ്ങളുടെ കണ്ണുകൾ പതിയാതിരിക്കാൻ അതീവ ജാഗ്രതയോടെയുള്ള സുരക്ഷയായിരുന്നു അവിടെ ഏർപ്പെടുത്തിയിരുന്നത്. വിവാഹത്തിന്റെ സ്വകാര്യതയും പവിത്രതയും കാത്തുസൂക്ഷിക്കാൻ ചിത്രങ്ങളോ വിഡിയോകളോ എടുക്കുന്നതിന് അതിഥികൾക്ക് കർശന വിലക്കുണ്ടായിരുന്നു. പരിനീതിയുടെ കസിനായ പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര തൻ്റെ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങൾ പോലും സുരക്ഷാ ജീവനക്കാരുടെ കർശന നിർദ്ദേശപ്രകാരം ഡിലീറ്റ് ചെയ്യേണ്ടി വന്നതായി അങ്കിത് ബത്ര ഓർക്കുന്നു. വെറും മന്ത്രോച്ചാരണങ്ങൾ മാത്രമായി ഒതുക്കാതെ, വധൂവരന്മാരുമായി സംസാരിച്ചുകൊണ്ട് ഒന്നര മണിക്കൂർ കൊണ്ടാണ് അദ്ദേഹം വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്.
രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്രിവാളും ഭഗവന്ത് മന്നും വെറുമൊരു അതിഥികളായിട്ടല്ല, മറിച്ച് വരന്റെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് വിവാഹത്തിൽ ഉടനീളം പങ്കെടുത്തതെന്ന് അങ്കിത് പറഞ്ഞു. വരൻ്റെ ‘ബരാത്’ അഥവാ വിവാഹ ഘോഷയാത്ര തടാകത്തിന് കുറുകെ പ്രത്യേക ബോട്ടുകളിലാണ് എത്തിയത്. ഘോഷയാത്രയുടെ ആഘോഷങ്ങൾക്കിടയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചേർന്ന് രാഘവ് ചദ്ദയെ തോളിലേറ്റിയാണ് നൃത്തം ചെയ്തത്. ഈ കാഴ്ച്ച തന്നെ ഏറെ അത്ഭുതപ്പെടുത്തിയതായി അങ്കിത് ബത്ര വിവരിക്കുന്നു.
വിവാഹ മണ്ഡപത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ രാഘവിനായി പരിനീതി ഒരുക്കിയ ഒരു പ്രത്യേക സർപ്രൈസും ചടങ്ങിലുണ്ടായിരുന്നു. പരിനീതി സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്ത മനോഹരമായ ഒരു പ്രണയഗാനത്തിൻ്റെ അകമ്പടിയോടെയായിരുന്നു വേദിയിലേക്കുള്ള വധുവിന്റെ വരവ്. ഇത് രാഘവിന് തികച്ചും അപ്രതീക്ഷിതമായിരുന്നു. ചടങ്ങുകൾക്ക് ശേഷം അരവിന്ദ് കെജ്രിവാളും ഭഗവന്ത് മന്നും ആദിത്യ താക്കൂറുമെല്ലാം തൻ്റെ അടുക്കൽ വന്ന്, ആദ്യമായാണ് വിവാഹ മന്ത്രങ്ങളുടെയും ചടങ്ങുകളുടെയും യഥാർത്ഥ അർത്ഥം ഇത്ര വ്യക്തമായി മനസ്സിലാകുന്നതെന്ന് പറഞ്ഞ് പ്രത്യേകം അഭിനന്ദിച്ചതായും അങ്കിത് ബത്ര കൂട്ടിച്ചേർത്തു