‘പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര കൊല്ലമായിട്ടും അമിത് ഷാ രാമക്ഷേത്രത്തിൽ പോയിട്ടില്ല;രാമനെ വ്യക്തി താത്പര്യത്തിന് ഉപയോഗിക്കുന്നു’; കെജ്‌രിവാൾ
ന്യൂഡൽഹി: ശ്രീരാമനെയും രാമക്ഷേത്രത്തെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വന്തം രാഷ്ട്രീയ-വ്യക്തി താത്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര വർഷം (891 ദിവസം) പിന്നിട്ടിട്ടും ആഭ്യന്തരമന്ത്രി ഒരിക്കൽ പോലും ക്ഷേത്രം സന്ദർശിച്ചിട്ടില്ലെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.
പൊതുരേഖകളും മാധ്യമ റിപ്പോർട്ടുകളും പരിശോധിച്ചതിൽ നിന്ന്, ഇക്കാലയളവിൽ തന്റെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലുമായി 42-ലധികം തവണ അമിത് ഷാ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ചതായി വ്യക്തമായിട്ടുണ്ടെന്ന് കെജ്‌രിവാൾ എക്‌സിൽ കുറിച്ചു. രാമന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കാൻ അമിത് ഷാക്ക് സമയമുണ്ട്, എന്നാൽ ക്ഷേത്രം സന്ദർശിക്കാൻ സമയമില്ല. അമിത് ഷാ ഭഗവാൻ രാമനെ ദൈവമായി കണക്കാക്കുന്നുണ്ടോ എന്നും, അദ്ദേഹത്തിന് ദൈവത്തിന്റെ അനുഗ്രഹം ആവശ്യമില്ലേ എന്നും കെജ്‌രിവാൾ നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചു.
അധികാരത്തിനും പണത്തിനും വേണ്ടി മാത്രമാണ് ബിജെപി സനാതന ധർമ്മത്തെ ഉപയോഗിക്കുന്നത്. 21 സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും സർക്കാർ രൂപീകരിക്കാൻ സഹായിച്ച ദൈവത്തോട് നന്ദി കാണിക്കാനെങ്കിലും നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാമക്ഷേത്ര സംഭാവന മോഷണക്കേസിലെ പ്രതികളെ ശിക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറല്ലെന്നും, ഈ വിഷയത്തിൽ നടപടി ഉണ്ടാകാൻ ഭക്തർ ഭരണമാറ്റത്തിനായി വോട്ട് ചെയ്യണമെന്നും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.