‘മഴക്കെടുതി: മുൻകരുതലിൽ ജാഗ്രതക്കുറവുണ്ടായി, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിലും വീഴ്ച’: പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ രൂക്ഷമായ മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിലും മുൻകരുതൽ നടപടികളിലും ഗുരുതര വീഴ്ചകൾ സംഭവിച്ചതായി വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നിലനിൽക്കേണ്ട സമയമാണിതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ വീഴ്ചകൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
ശക്തമായ മഴ പെയ്ത ശേഷമാണ് മുന്നറിയിപ്പുകൾ നൽകിയതെന്നും പത്തനംതിട്ട റാന്നിയിൽ മുൻകൂട്ടി അറിയിപ്പില്ലാതെ മൂഴിയാർ ഡാം തുറന്നതാണ് വലിയ വെള്ളക്കെട്ടിന് ഇടയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസർ ആംബുലൻസ് പോലും ഒരുക്കാതെ കൊണ്ടുപോയത് വലിയ അനാദരവും വീഴ്ചയുമാണ്. കടലിൽ കാണാതായവർക്കായി ഹെലികോപ്റ്റർ മാർഗം തിരച്ചിൽ നടത്താൻ തയ്യാറായില്ലെന്നും മന്ത്രിമാരുടെ സന്ദർശനമില്ലായ്മയിൽ ജനങ്ങൾക്ക് പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൂടാതെ, ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാനുള്ള നീക്കം കിടപ്പിലായ രോഗികൾ അടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കുമെന്നും നിലവിലെ രീതിയിൽ തന്നെ പെൻഷൻ വീട്ടിലെത്തിച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.