വെസ്റ്റ് ബാങ്കിൽ പള്ളിക്ക് തീയിട്ട് ജൂത കുടിയേറ്റക്കാർ: ഖുർആൻ കത്തിച്ചു; ചുമരിൽ പ്രവാചകനെതിരെ അധിക്ഷേപങ്ങൾ എഴുതിവച്ചു
റാമല്ല: വെസ്റ്റ് ബാങ്കില്‍ മുസ്ലിം പള്ളിക്ക് തീയിട്ട് ജൂത കുടിയേറ്റ സംഘം. ബുധനാഴ്ച രാത്രി വൈകി വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് വടക്ക് സല്ഫിറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് തീവ്ര ഇസ്രയേലി സംഘത്തിന്റെ അതിക്രമം. പള്ളിയിലുണ്ടായിരുന്ന ഖുര്‍ആന്‍ കത്തിക്കുകയും ചുമരില്‍ പ്രവാചകനെതിരെ ഉള്‍പ്പെടെ വിദ്വേഷ സന്ദേശങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്.
സംഭവം മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഐ.ഡി.എഫ് ജൂതകുടിയേറ്റക്കാരുടെ അതിക്രമങ്ങളെ ശക്തമായി വിമര്‍ശിച്ചതിനു പിന്നാലെയാണു സംഭവമെന്നതും ശ്രദ്ധേയമാണ്. അതിക്രമത്തില്‍ പള്ളിക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു.
പള്ളിയുടെ ചുവരുകളില്‍ എഴുതിയ വിദ്വേഷകരമായ സന്ദേശങ്ങളാണ് സംഭവത്തില്‍ ഏറ്റവും ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. മുഹമ്മദ് നബിക്കെതിരായ അധിക്ഷേപങ്ങളായിരുന്നു ഹീബ്രു ഭാഷയില്‍ എഴുതിയിരുന്നത്. കുടിയേറ്റ അതിക്രമങ്ങളെ ഭീകരവാദമെന്ന് വിശേഷിപ്പിച്ച ഐ.ഡി.എഫ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അവി ബ്ലൂത്തിനുള്ള മുന്നറിയിപ്പും അക്കൂട്ടത്തിലുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഇസ്രയേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഫലസ്തീന് അതോറിറ്റിയും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു.