ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ഞങ്ങൾ സ്വീകരിച്ചതല്ല, അവർ തന്നതാണ്; വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് സിപിഎം പറഞ്ഞിട്ടില്ല-എം.വി ഗോവിന്ദൻ
എം.വി ഗോവിന്ദന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം ചോദിച്ചുവാങ്ങിയതല്ലെന്നും അത് അവർ നൽകിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പാർട്ടി എവിടെയും പറഞ്ഞിട്ടില്ലെന്നും ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
മുൻകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമി എൽഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന കാര്യം അംഗീകരിച്ചായിരുന്നു എം.വി ഗോവിന്ദന്റെ വിശദീകരണം. ‘ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഎം സ്വീകരിച്ചതല്ല. അത് അവർ ഇങ്ങോട്ട് തന്നതാണ്. ഞങ്ങൾക്ക് അനുകൂലമായ നിലപാടായിരുന്നു അന്ന് അവർ സ്വീകരിച്ചത്. എന്നാൽ, വോട്ട് ലഭിച്ചു എന്നതുകൊണ്ട് അവരുമായി രാഷ്ട്രീയ സഖ്യമുണ്ടെന്ന് അർഥമില്ല,’ എം.വി ഗോവിന്ദൻ പറഞ്ഞു.
വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വർഗീയവാദികൾക്കും വോട്ടുണ്ടല്ലോ. വോട്ട് ആരുടേതും സ്വീകരിക്കും. ആരാണ് വോട്ട് ചെയ്യുന്നതെന്ന് അറിയാൻ പറ്റില്ലല്ലോ… എന്നാൽ വർഗീയ ശക്തികളുമായി കൂട്ടുകൂടില്ല എന്നതാണ് പാർട്ടിയുടെ നയം. വോട്ട് ചെയ്യുന്നതും രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നതും രണ്ടാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസും യുഡിഎഫും വർഗീയ ശക്തികളെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും ഒരേപോലെ എതിർക്കുന്ന നിലപാടാണ് സിപിഎമ്മിന്റേത്. എന്നാൽ, യുഡിഎഫ് വർഗീയ കക്ഷികളുമായി സന്ധി ചെയ്യുകയാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.