ഇസ്രയേലിന്റെ കൂട്ടക്കുരുതി ലബനാൻ സൈന്യത്തിന്റെ യൂനിഫോമിൽ, ഹിസ്ബുല്ല സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകളിൽ; പൈലറ്റിന്റെ ഒരു തുമ്പും കണ്ടെത്താനാകാതെ പാളിയ ഓപറേഷൻ
ഇസ്രയേല്‍ ആക്രമണത്തിനുശേഷം നബി ചിത് ഗ്രാമത്തിലെ ദൃശ്യം
ബെയ്‌റൂത്ത്: നാല് പതിറ്റാണ്ട് മുൻപ് കാണാതായ തങ്ങളുടെ പൈലറ്റിന്റെ മൃതദേഹാവശിഷ്ടങ്ങൾ തേടി കിഴക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ പാതിരാത്രി റെയ്ഡ് കലാശിച്ചത് വൻ രക്തച്ചൊരിച്ചിലിൽ. ലബനാൻ സൈനികരുടെ വേഷം ധരിച്ചും ഹിസ്ബുല്ലയുടെ സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകൾ ഉപയോഗിച്ചും തന്ത്രപരമായി ഗ്രാമത്തിൽ കടന്നുകയറിയ ഇസ്രയേൽ കമാൻഡോകളുടെ നടപടിയിൽ കുട്ടികളടക്കം 41 പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇത്രയും വലിയ ആക്രമണം നടത്തിയിട്ടും ലക്ഷ്യമിട്ട പൈലറ്റിന്റെ അവശിഷ്ടങ്ങളുടെ പൊടിപോലും കണ്ടെത്താൻ ഇസ്രയേലിന് കഴിഞ്ഞില്ല.

വേഷപ്രച്ഛന്നരായി എത്തിയ സൈന്യം
ലബനാനിലെ ബെക്കാ താഴ്വരയിലുള്ള നബി ചിത് ഗ്രാമത്തിലാണ് അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള അസാധാരണ സൈനിക നീക്കം നടന്നത്. ബിബിസി പുറത്തുവിട്ട ദൃക്‌സാക്ഷി മൊഴികൾ പ്രകാരം, ഇസ്രയേൽ കമാൻഡോകൾ ലബനാൻ സൈന്യത്തിന്റെ യൂനിഫോം ധരിച്ചാണ് എത്തിയത്. ഇവർ സഞ്ചരിച്ചിരുന്നത് ഹിസ്ബുല്ലയുടെ കീഴിലുള്ള ‘ഇസ്ലാമിക് ഹെൽത്ത് ഓർഗനൈസേഷന്റെ’ ചിഹ്നങ്ങളുള്ള ആംബുലൻസുകളിലായിരുന്നു. യുദ്ധസമയത്ത് മെഡിക്കൽ ചിഹ്നങ്ങളും ശത്രുരാജ്യത്തിന്റെ യൂനിഫോമും ദുരുപയോഗം ചെയ്യുന്നത് കടുത്ത യുദ്ധക്കുറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
40 വർഷത്തെ കാത്തിരിപ്പും പരാജയപ്പെട്ട ദൗത്യവും
1986 ഒക്ടോബർ 16-ന് ദക്ഷിണ ലബനാനിൽ വെച്ച് വിമാനം തകർന്നുവീണ് കാണാതായ ഇസ്രയേൽ നാവിഗേറ്റർ ലഫ്റ്റനന്റ് കേണൽ റോൺ ആറാഡിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. ഗ്രാമത്തിലെ ശ്മശാനത്തിൽ ആറാഡിനെ അടക്കം ചെയ്തിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കമാൻഡോകൾ അവിടെ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തങ്ങളുടെ സൈനികരെ എന്ത് വിലകൊടുത്തും തിരികെ കൊണ്ടുവരിക എന്നത് ഇസ്രയേലിന്റെ പ്രഖ്യാപിത നയമാണെങ്കിലും, മൃതദേഹത്തിന് വേണ്ടി ഇത്രയും വലിയ നരഹത്യ നടത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സൈനിക നീക്കത്തിനിടെ ഹിസ്ബുല്ല സംഘങ്ങളും പ്രദേശവാസികളും ഇസ്രയേൽ സൈന്യത്തെ ശക്തമായി പ്രതിരോധിച്ചു. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രം കൂടിയാണ് നബി ചിത്. ചെറുത്തുനിൽപ്പ് കടുത്തതോടെ പിൻവാങ്ങിയ സൈന്യത്തിന് കവചമൊരുക്കാൻ ഇസ്രയേൽ വ്യോമസേന 40-ഓളം വ്യോമാക്രമണങ്ങളാണ് ഗ്രാമത്തിൽ നടത്തിയത്.

ജനവാസ മേഖലകൾക്ക് മേൽ ബോംബുകൾ വർഷിച്ചതോടെ വീടുകൾ തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സിവിലിയന്മാരാണ്. ഒരു സ്‌കൂൾ അധ്യാപകനും വിരമിച്ച സൈനികനും കൊല്ലപ്പെട്ടവരിലുണ്ട്. ‘അവർ വെറും സാധാരണക്കാരായിരുന്നു, പോരാളികളല്ല’ എന്ന് ബന്ധുക്കളെ നഷ്ടപ്പെട്ട മുഹമ്മദ് ചൗക്ർ എന്ന ഗ്രാമവാസി വേദനയോടെ പറഞ്ഞു.
ഇസ്രയേൽ ഓപറേഷനെതിരെ ലബനാൻ കടുത്ത സ്വരത്തിൽ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണു നടന്നതെന്നാണ് ലബനാൻ സൈന്യം പ്രഖ്യാപിച്ചത്. ശ്രദ്ധേയമായ കാര്യം, പൈലറ്റ് റോൺ ആറാഡിന്റെ ഭാര്യ തമി ആറാഡ് പോലും സൈനിക നീക്കത്തിൽ അതൃപ്തി രേഖപ്പെടുത്തി. മൃതദേഹാവശിഷ്ടങ്ങൾ തിരികെ കൊണ്ടുവരുന്നതിനേക്കാൾ മുൻഗണന ജീവനുള്ള മനുഷ്യരുടെ സുരക്ഷയ്ക്കാണ് നൽകേണ്ടതെന്ന് അവർ ഇസ്രയേൽ മാധ്യമങ്ങളോട് പറഞ്ഞു.

നബി ചിതിൽ നടന്ന ആക്രമണം ഉൾപ്പെടെ ലബനനിലുടനീളം ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 294 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള പോരാട്ടം കൂടുതൽ രൂക്ഷമായതോടെ ഗ്രാമങ്ങൾ ഒന്നടങ്കം ഒഴിഞ്ഞുപോവുകയാണ്. ഇസ്രയേൽ സൈന്യം ഇത്രയും ക്രൂരമായ രീതിയിൽ വേഷംമാറി എത്തിയത് യുദ്ധമേഖലയിലെ മെഡിക്കൽ സംവിധാനങ്ങളുടെ സുരക്ഷയെപ്പോലും അപകടത്തിലാക്കിയിരിക്കുകയാണ്.