തൃശൂര്‍ വെടിക്കെട്ട് ദുരന്തം: വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി പ്രവീണാണ് മരിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് പിന്നാലെയാണ് പ്രവീണ്‍ മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.
അതേസമയം, അപകടം ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. അളവിൽ കൂടുതൽ കരിമരുന്ന് കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് സംശയം. പടക്ക നിർമാണത്തിലെ പരിചയ കുറവ് ഉള്ളവർ ഉണ്ടാകാം എന്നുമാണ് പെസോയുടെ വിലയിരുത്തൽ. ദുരന്ത ഭൂമിയിൽ നിന്ന് ഇന്ന് വീണ്ടും ശരീര ഭാഗങ്ങൾ ലഭിച്ചിരുന്നു. മനുഷ്യന്റെ ആന്തരീകാവയവങ്ങളാണ് ലഭിച്ചത് എന്നാണ് നിഗമനം. നിലവിൽ പെസോ, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് , ഫോറൻസിക്, അഗ്നിശമന സേന എന്നിവരുടെ തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു.
സ്ഫോടനം നടക്കുമ്പോൾ ആകെ 36 പേരാണ് വെടിക്കെട്ടുപുരയില്‍ ഉണ്ടായിരുന്നതെന്നാണ് ജില്ലാ കളക്ടർ സ്ഥിരീകരിക്കുന്നത്. പതിമൂന്നുപേരാണ് ചികിത്സയിലുളളത്. ഇതില്‍ അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലും. ഒരാള്‍ക്ക് ഇപ്പോള്‍ അടിയന്തര സര്‍ജറി കഴിഞ്ഞിട്ടുണ്ട്. 11 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. രണ്ടുപേര്‍ ജൂബിലി മിഷന്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാലുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പത്തുപേര്‍ സുരക്ഷിതരായി വീട്ടിലെത്തി എന്നാണ് ജില്ലാ കളക്ടര്‍ നല്‍കുന്ന വിവരം.