ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. തന്നെ പരിഗണിക്കാത്തതിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയ രമേശ് ചെന്നിത്തല, സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. തിരുവനന്തപുരത്തെ വസതിയിൽ നിന്നും മടങ്ങിയ അദ്ദേഹം, എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
അതേസമയം, പ്രശ്നപരിഹാരത്തിനായി കെ. സുധാകരൻ കെ.സി വേണുഗോപാലുമായി അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തും. എന്നാൽ ചെന്നിത്തലയെ തഴഞ്ഞത് ജനാധിപത്യ ധ്വംസനമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തി. കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ഹൈക്കമാൻഡ് തീരുമാനം ജനഹിതമനുസരിച്ചാണെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. എല്ലാവരും ഈ തീരുമാനം അംഗീകരിക്കുമെന്നും ഇടുക്കിക്ക് ലഭിച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയിൽ നിന്ന് ഒരു കോൺഗ്രസ് മന്ത്രി വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.