3 മണ്ഡലങ്ങൾ, 3 പാർട്ടികൾ, ഒരേ കുടുംബം; നിയമസഭകളിൽ സാന്റിയാഗോ മാർട്ടിൻ കുടുംബത്തിന്റെ ഫാമിലി സ്വീപ്
ചെന്നൈ: ഇന്ത്യയുടെ ലോട്ടറി രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ കുടുംബത്തിന് തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയം. മാർട്ടിന്റെ ഭാര്യ, മകൻ, മരുമകൻ എന്നിവർ മൂന്ന് വ്യത്യസ്ത പാർട്ടികളിലായി മത്സരിച്ച് തങ്ങളുടെ മണ്ഡലങ്ങളിൽ കരുത്തറിയിച്ചു. തെരഞ്ഞെടുപ്പ് ബോണ്ട് വിവാദങ്ങളിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച മാർട്ടിൻ കുടുംബത്തിന്റെ ഈ രാഷ്ട്രീയ മുന്നേറ്റം തമിഴക രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഡിഎംകെയുടെ കോട്ടയായി അറിയപ്പെട്ടിരുന്ന ലാൽഗുഡി മണ്ഡലത്തിൽ നിന്നാണ് സാന്റിയാഗോ മാർട്ടിന്റെ ഭാര്യ ലീമറോസ് മാർട്ടിൻ വിജയിച്ചത്. എഐഎഡിഎംകെ സ്ഥാനാർഥിയായി മത്സരിച്ച അവർ, ഡിഎംകെയുടെ ടി പരിവള്ളലിനെ 5,000-ൽപ്പരം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഈ മണ്ഡലം എഐഎഡിഎംകെ തിരിച്ചുപിടിക്കുന്നത്.
മാർട്ടിന്റെ മരുമകനും തമിഴക വെട്രി കഴകം (ടിവികെ) ജനറൽ സെക്രട്ടറിയുമായ ആദവ് അർജുന വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് മികച്ച വിജയം നേടി. ഡിഎംകെയുടെ കാർത്തിക് മോഹനെ 17,302 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആദവ് തന്റെ കന്നിയങ്കം ഗംഭീരമാക്കിയത്.
പുതുച്ചേരിയിലെ കാമരാജ് നഗർ മണ്ഡലത്തിൽ നിന്ന് സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ വിജയിച്ചു. സ്വന്തം പാർട്ടിയായ ലച്ചിയ ജനനായക കക്ഷി (എൽജെകെ) ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം, കോൺഗ്രസ് സ്ഥാനാർഥിയെ 10,000-ൽ അധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഇതോടെ തമിഴ്നാട്, പുതുച്ചേരി നിയമസഭകളിലായി മാർട്ടിൻ കുടുംബത്തിൽ നിന്ന് മൂന്ന് അംഗങ്ങളാണുള്ളത്.