സർക്കാരും മന്ത്രിയുമില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്തതിനെത്തുടർന്ന് ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് മെയ് 15 വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. പരീക്ഷാ മൂല്യനിർണ്ണയവും അനുബന്ധ നടപടികളും പൂർത്തിയായ സാഹചര്യത്തിൽ പരീക്ഷാ ബോർഡ് നാളെ യോഗം ചേർന്ന് ഫലത്തിന് അന്തിമരൂപം നൽകും. എന്നാൽ, ഔദ്യോഗികമായി ഫലം ആര് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
വെള്ളിയാഴ്ച ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തിയാക്കിയിട്ടുണ്ട്. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളതെങ്കിലും നിലവിൽ മന്ത്രിയില്ലാത്ത സാഹചര്യം പ്രതിസന്ധിയുണ്ടാക്കുന്നു. മുൻപ് 2021-ൽ വിദ്യാഭ്യാസ സെക്രട്ടറി നേരിട്ട് ഫലപ്രഖ്യാപനം നടത്തിയിരുന്നു. സമാനമായ രീതിയിൽ ഇത്തവണയും സെക്രട്ടറിക്ക് ഫലം പുറത്തുവിടാമെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ ഇതിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ ഷർമിള മേരി ജോസഫിനാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല. സിബിഎസ്ഇ ഉൾപ്പെടെയുള്ള ഇതര ബോർഡുകൾ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലെ ഫലപ്രഖ്യാപനവും ഉടൻ വേണമെന്ന ആവശ്യം ശക്തമാണ്.