‘യജമാനനെ അവഗണിച്ചാൽ പാഠം പഠിപ്പിക്കും’; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ
തെഹ്റാൻ: ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ പ്രകോപനപരമായ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖാംനഈ ‘മരണത്തിന് അടയാളപ്പെടുത്തപ്പെട്ട വ്യക്തിയാണ്’ എന്ന കാറ്റ്സിന്റെ സമൂഹമാധ്യമ പോസ്റ്റിന് മറുപടിയായാണ് അരാഗ്‌ചിയുടെ മുന്നറിയിപ്പ്. ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ വ്യക്തമാണെന്നും അതെല്ലാം എല്ലാവർക്കും കാണാവുന്നതാണെന്നും അരാഗ്‌ചി പറഞ്ഞു. ‘തെൽ അവീവിലെ തങ്ങളുടെ വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാൻ അമേരിക്കൻ പ്രസിഡന്റ് പ്രതിജ്ഞാബദ്ധനാണ്. തങ്ങളുടെ യജമാനനെ അവർ അവഗണിക്കുകയാണെങ്കിൽ ഇറാൻ അവരെ പാഠം പഠിപ്പിക്കുക തന്നെ ചെയ്യും’ -അദ്ദേഹം വ്യക്തമാക്കി.
ഇറാൻ പ്രതിനിധികൾ ചർച്ചകളിലൂടെ വിട്ടുവീഴ്ചകൾ നേടിയെടുക്കാൻ ശ്രമിക്കുന്ന ‘നല്ല കച്ചവടക്കാരാ’ണെന്നും, ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ ഇസ്രായേൽ അനുവദിക്കില്ലെന്നും തിങ്കളാഴ്ച ഇസ്രായേൽ മാധ്യമങ്ങളോട് കാറ്റ്സ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, തങ്ങളുടെ ജനതക്കും നേതൃത്വത്തിനുമെതിരെ ഉയരുന്ന ഏത് ഭീഷണിക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് അരാഗ്‌ചി മുന്നറിയിപ്പ് നൽകി.
അതേസമയം, യു.എസ്-ഇറാൻ തർക്കങ്ങൾക്കിടയിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ ‘സാങ്കേതിക തലത്തിലുള്ള’ ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ, ഇരുരാജ്യങ്ങളിലെയും മുതിർന്ന പ്രതിനിധികൾ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരാണ് യു.എസ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇരുവരും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ യു.എസ് പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ഇറാൻ തയ്യാറായിട്ടില്ല.
യു.എസ് എണ്ണ ഉപരോധങ്ങൾ ഒഴിവാക്കുകയും മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകുകയും ലബനാനിലെ आक्रमणങ്ങൾ അവസാനിക്കുകയും ചെയ്യുന്നതുവരെ അന്തിമ കരാറിനുള്ള ചർച്ചകൾ ആരംഭിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു. അതേസമയം ദോഹയിൽ സാങ്കേതിക ചർച്ചകൾക്ക് ഇറാൻ തയ്യാറാവാത്തതിനെ മനഃപൂർവമായ ‘പേർഷ്യൻ ചർച്ചാ തന്ത്രം’ എന്നാണ് യു.എസ് പ്രതിനിധി ജെ.ഡി വാൻസ് വിശേഷിപ്പിച്ചത്.
അതേസമയം ഇറാൻ മധ്യസ്ഥരുമായി കൂടിയാലോചനകൾ തുടരുകയാണ്. യു.എസുമായുള്ള ധാരണാപത്രം നടപ്പാക്കുന്നതിനെക്കുറിച്ചും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുകിട്ടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി മധ്യസ്ഥ ഖത്തറുമായി ചർച്ചകൾ നടത്തുമെന്ന് ഇറാൻ അറിയിച്ചു. സമാധാനകരാർ ലംഘിക്കുന്ന അമേരിക്കയുടെ ഏതൊരു നടപടിയക്കും മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഹുർമുസ് കടലിടുക്കിന്മേൽ ഇറാൻ പരമാധികാരം ഉറപ്പിക്കുമെന്ന് ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചക്ക് നേതൃത്വം നൽകുന്ന പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു. ഹുർമുസിൽ ഫീസിൽ നിന്ന് 60 ദിവസത്തെ താൽക്കാലിക ഇളവ് മാത്രമേ ധാരണാപത്രം നൽകുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 17ന് സ്വിറ്റ്സർലൻഡിൽ വെച്ച് ഇരു രാജ്യങ്ങളും സമാധാന ധാരണയിൽ സാങ്കേതിക ചർച്ചകൾ ആരംഭിച്ചിരുന്നു. ഇതിൽ 60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ ഹുർമുസിൽ ടോൾരഹിത ഗതാഗതം അനുവദിക്കാനും ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ എണ്ണ ഉപരോധം പിൻവലിക്കാനും മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകാനും ധാരണയായിരുന്നു. എന്നാൽ ഹുർമുസ് ഇറാൻ നിശ്ചയിച്ച പാത ലംഘിക്കാൻ ശ്രമിച്ചതോടെ മേഖല വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ഇരു ഭാഗത്തുനിന്നും ആക്രമണവും പ്രത്യാക്രമണവും ഉണ്ടായി. എന്നിട്ട് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഇരു രാജ്യങ്ങളും ധാരണയിൽ എത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം ആരംഭിച്ചത്.