ആക്രമണം ഭയന്ന് ഓടിക്കയറാൻ നോക്കി; യുപിയിൽ പോലീസ് സ്‌റ്റേഷന് മുമ്പിൽ യുവാവ് ചോരവാർന്ന് മരിച്ചു
ഗാസിയാബാദ്: യാത്രാക്കൂലിയെച്ചൊല്ലി ഓട്ടോറിക്ഷാ ഡ്രൈവറുമായുണ്ടായ തർക്കത്തെത്തുടർന്ന് അക്രമം ഭയന്ന് പിങ്ക് ബൂത്തിലേക്ക് ഓടിക്കയറുന്നതിനിടെ ഗ്ലാസ് വാതിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ബിഹാർ സ്വദേശിയായ രാജ്കുമാറാണ് ചികിത്സ കിട്ടാതെ മരിച്ചത്. പിങ്ക് ബൂത്തിലേക്ക് ഓടിക്കയറുന്നതിനിടെ ഗ്ലാസ് വാതിൽ അടഞ്ഞുകിടക്കുകയാണെന്ന് യുവാവ് അറിഞ്ഞിരുന്നില്ല. വാതിൽ തകർന്ന് ഇരു കൈകളിലെയും ഞരമ്പുകൾ മുറിഞ്ഞിരുന്നു.
ഗുരുതരമായി പരിക്കേറ്റിട്ടും ഏകദേശം 40 മിനിറ്റോളം സമയമാണ് യുവാവ് സഹായത്തിനായി നിലവിളിച്ചത്. എന്നാൽ പോലീസുകാർ വാതിൽ തുറക്കാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
പിന്നീട് വൈകി എത്തിയ ആംബുലൻസിൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യസമയത്ത് വൈദ്യസഹായം നൽകുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി.