23/07/2026
[fontresizer_tawhidurrahmandear_widget]

‘വലിച്ചിഴച്ചുകൊണ്ട് പോകുമ്പോഴും ഡൽഹി പൊലീസ് പറഞ്ഞത് കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ’; വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി

 ‘വലിച്ചിഴച്ചുകൊണ്ട് പോകുമ്പോഴും ഡൽഹി പൊലീസ് പറഞ്ഞത് കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ’; വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രക്ഷോഭത്തിനിടെ തന്നെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ തന്നോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ അടിച്ചമർത്തലുകൾക്കുമെതിരെ ലോക് കല്യാൺ മാർഗിൽ പ്രതിപക്ഷ നേതാക്കൾ സംഘടിപ്പിച്ച ഉപരോധത്തിനിടയിലാണ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി നടപടികൾക്ക് ശേഷം എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.

കസ്റ്റഡിയിലെടുത്തപ്പോഴുള്ള അനുഭവം പങ്കുവെച്ച രാഹുൽ ഗാന്ധി, ഡൽഹി പൊലീസ് തന്നെ ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ ഉദ്യോഗസ്ഥരിൽ ചിലർ കേന്ദ്രസർക്കാരിനെ താഴെയിറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ആരോപിച്ചു.

‘ഡൽഹി പൊലീസ് എന്നെ വലിച്ചിഴച്ചുകൊണ്ട് പോകുമ്പോൾ അവർ ഈ സർക്കാരിനെ പുറത്താക്കൂ എന്ന് എന്റെ ചെവിയിൽ പറയുന്നുണ്ടായിരുന്നു. ഒരാൾ താൻ രാജസ്ഥാനിൽ നിന്നാണെന്നും ഇവരെ പുറത്താക്കണമെന്നും ഞങ്ങൾ യൂണിഫോം ധരിച്ചവർ മാത്രമാണെന്നും അവർ പറഞ്ഞു. മറ്റൊരാൾ താൻ ഹരിയാനയിൽ നിന്നാണെന്നും ഇതേ കാര്യം ആവർത്തിക്കുകയാണുണ്ടായത്. സർക്കാരിനോടുള്ള പൊതുജനങ്ങളുടെയും സേനാംഗങ്ങളുടെയും യഥാർത്ഥ വികാരമാണ് ഇത് വ്യക്തമാക്കുന്നത്” – രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ വിദ്യാർത്ഥികൾ അവകാശങ്ങൾക്കായി തെരുവിലിറങ്ങുമ്പോൾ പ്രതിപക്ഷം അവർക്കൊപ്പം നിൽക്കണമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, യുവതലമുറയുടെ ഭാവി വെച്ച് പന്താടുന്ന നടപടികൾ വലിയ കുറ്റകൃത്യമാണെന്ന് തുറന്നടിച്ചു. സമരങ്ങൾക്കിടയിൽ ലഭിക്കുന്ന ചെറിയ അടികളോ പരിക്കുകളോ തനിക്ക് ഒരു വിഷയമല്ലെന്നും, ജനങ്ങളുടെ പ്രയാസങ്ങളിൽ ഒപ്പം നിൽക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭങ്ങളുടെ പേരിൽ ഇനിയും ഇത്തരം അടിച്ചമർത്തലുകൾ നേരിടാൻ താൻ സന്തോഷത്തോടെ സന്നദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ് തട്ടിപ്പുകളിൽ ഉത്തരവാദിത്തമേറ്റ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും, വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ ആക്രമണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി വ്യക്തമാക്കി.

“ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് ന്യായമായ ഒരു ആവശ്യമാണ്. വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് രാജ്യത്തിനും ലോകത്തിനും മുന്നിൽ തെളിയിക്കപ്പെട്ടിരിക്കുന്നു”- രാഹുൽ ഗാന്ധി പറഞ്ഞു. 2014-ൽ ബി.ജെ.പി ഭരണത്തിലെത്തിയ ശേഷം രാജ്യത്ത് ഏകദേശം 75 ദശലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച 152 ചോദ്യപ്പേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ രംഗത്തെത്തി. വിഷയം അതീവ ഗൗരവമുള്ളതാണെന്നും ഉത്തരവാദിത്തമുള്ള സർക്കാരെന്ന നിലയിൽ കാര്യങ്ങൾ അന്വേഷിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാറിന് പൂർണ്ണ സന്നദ്ധതയുണ്ടെന്നും ജെ.പി. നഡ്ഡ വ്യക്തമാക്കുകയുണ്ടായി.

Also read: