നടുക്കടലിലേക്ക് എടുത്തുചാടി സൈനികർ; യു.എസ്.എസ് എബ്രഹാം ലിങ്കണിൽ വൻ പ്രതിസന്ധി | USS Abraham Lincoln sailors overboard
വാഷിങ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധമേഖലയിൽ തുടർച്ചയായ ഒമ്പതാം മാസവും ദൗത്യത്തിൽ തുടരുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യു.എസ്.എസ് എബ്രഹാം ലിങ്കണിൽ പ്രതിസന്ധി അതിരൂക്ഷമാകുന്നു(USS Abraham Lincoln sailors overboard crisis). കപ്പലിലെ ദയനീയ ജീവിതസാഹചര്യങ്ങളും അവസാനിക്കാത്ത യുദ്ധവിന്യാസവും കാരണം മനോനില തെറ്റിയ പല നാവികരും കടലിലേക്ക് എടുത്തുചാടാൻ ശ്രമിച്ചതായി ‘ദി ഗാർഡിയൻ’, ‘മിലിറ്ററി ടൈംസ്’ തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കപ്പലിലെ 5,000-ത്തോളം വരുന്ന നാവികരും മറൈനുകളും ആധുനിക നാവിക ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം തുടർച്ചയായി 250 ദിവസമാണ് കരതൊടാതെ കടലിൽ ചിലവഴിച്ചത്. ഇതിനകം പലതവണ വിന്യാസ കാലാവധി നീട്ടിനൽകിയ പെന്റഗണിന്റെ നടപടിയും, കപ്പലിലെ വൃത്തിഹീനമായ അന്തരീക്ഷവും സൈനികരെ ആത്മഹത്യാമുനമ്പിലെത്തിച്ചിരിക്കുകയാണെന്ന് കുടുംബാംഗങ്ങളും യു.എസ് ജനപ്രതീനിധികളും ആരോപിക്കുന്നു.
നടുക്കടലിലേക്ക് എടുത്തുചാടി നാവികര്‍ | USS Abraham Lincoln sailors overboard crisis
കപ്പലിൽനിന്ന് കടലിലേക്ക് ചാടാൻ ശ്രമിച്ച നിരവധി സംഭവങ്ങളാണ് സമീപദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സഹപ്രവർത്തകൻ കടലിലേക്ക് ചാടാൻ ഡെക്കിലേക്ക് ഓടിയടുക്കുന്നത് കണ്ട് ഓടിയെത്തി അയാളെ ബലമായി പിടിച്ചുവെച്ച് രക്ഷപ്പെടുത്തിയതായി ഒരു നാവികന്റെ ഭാര്യ വെളിപ്പെടുത്തി. വിന്യാസം ആവർത്തിച്ച് നീട്ടിയതിൽ മനംനൊന്ത് തന്റെ ഭർത്താവും കടലിൽ ചാടാൻ മുതിർന്നുവെന്ന് ആനാബെൽ ലോമ എന്ന സ്ത്രീ വെളിപ്പെടുത്തി. “അദ്ദേഹം കടുത്ത ഭയത്തിലാണ്. 13 വർഷത്തെ സേവന പാരമ്പര്യം കടുത്ത മാനസിക തകർച്ച കാരണം ഇല്ലാതാകുമോ എന്നും അർഹിച്ച ആദരവോടെയല്ലാത്ത ഡിസ്‌ചാർജ് ലഭിക്കുമോ എന്നുമാണ് അദ്ദേഹത്തിന്റെ ഭയം,” ആനാബെൽ പറഞ്ഞു.
സാൻ ഡിയേഗോയിൽ നടന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത 200-ഓളം നാവികരുടെ ബന്ധുക്കൾ നാവികസേനാ ആക്ടിങ് സെക്രട്ടറി ഹങ് കാവോ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അമർഷം രേഖപ്പെടുത്തി. താൻ നാളെ രാവിലെ ഉണരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു എന്ന് ഭർത്താവ് അന്ന് മെസ്സേജ് അയച്ചതായി ഒരു ഭാര്യ കണ്ണീരോടെ വ്യക്തമാക്കി.
തീരാത്ത ദുരിതപര്‍വം | USS Abraham Lincoln sailors overboard crisis
കഴിഞ്ഞ നവംബർ 21-നാണ് യു.എസ്.എസ് എബ്രഹാം ലിങ്കൺ സാൻ ഡിയേഗോയിൽ നിന്ന് പുറപ്പെട്ടത്. ഇന്തോ-പസഫിക് മേഖലയിലേക്ക് തീരുമാനിച്ചിരുന്ന ഈ വിന്യാസം ഫെബ്രുവരിയിൽ ഇറാനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പെട്ടെന്ന് പശ്ചിമേഷ്യയിലേക്ക് മാറ്റുകയായിരുന്നു.
മെയ് മാസത്തിൽ അവസാനിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന കപ്പലിന്റെ ദൗത്യം ഇറാനെതിരെയുള്ള ആക്രമണങ്ങൾ നീണ്ടതോടെ പെന്റഗൺ അനിശ്ചിതകാലത്തേക്ക് നീട്ടി. ഒമ്പത് മാസത്തെ നീണ്ട സമുദ്രവാസത്തിനിടെ ആകെ രണ്ട് ദിവസങ്ങൾ മാത്രമാണ് സൈനികർക്ക് കരയിലിറങ്ങാൻ സാധിച്ചത് — ഡിസംബറിൽ ഗുവാമിലും ജൂലൈയിൽ ഒമാനിലും മാത്രം.
കപ്പലിനുള്ളിലെ ജീവിതാവസ്ഥ അങ്ങേയറ്റം ദയനീയമാണെന്ന് കാലിഫോർണിയയിൽനിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം മൈക്ക് ലെവിൻ പരസ്യമായി കുറ്റപ്പെടുത്തി.
കപ്പലിലെ നിലവിലെ സാഹചര്യങ്ങൾ ലെവിൻ വിശദീകരിച്ചത് ഇങ്ങനെയാണ്:
നാവികർക്ക് ഉപയോഗിക്കാൻ സോപ്പ്, ഡിയോഡറന്റ്, ടൂത്ത് പേസ്റ്റ് എന്നിവ ലഭ്യമല്ല. ശൗചാലയങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നു. കുളിമുറികളിൽ വ്യാപകമായി പൂപ്പൽ പിടിച്ചിരിക്കുകയാണ്. ആഴ്ചകളായി ചൂടുവെള്ളം ലഭ്യമായിട്ടില്ല.
ഭക്ഷണത്തിന് പകുതി കപ്പ് അരിയും രണ്ട് ടോർട്ടിയയും മാത്രമാണ് പലപ്പോഴും നൽകുന്നത്. വസ്ത്രങ്ങൾ അലക്കാനുള്ള സൗകര്യങ്ങൾ മാസങ്ങളായി നിശ്ചലമാണ്. കപ്പലിലെ ദയനീയ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങൾ വ്യാജ വാർത്ത ആണെന്ന് വിശേഷിപ്പിച്ച യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതിനെ ലെവിൻ കടുത്ത ഭാഷയിൽ വിമർശിച്ചു.