‘രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല?’ – ചോദ്യവുമായി അസദുദ്ദീൻ ഉവൈസി
ഹൈദരാബാദ്: അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്തിമ റിപ്പോർട്ട് എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ലെന്ന് ചോദ്യമുയർത്തി എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. രാമക്ഷേത്രം ട്രസ്റ്റിലേക്ക് പുതിയ ഭാരവാഹികളെ നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ നിയമനങ്ങൾ നടത്തിയത് സർക്കാരാണ്, എന്നിട്ടും അവിടെ കോടിക്കണക്കിന് രൂപയാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഉവൈസി കുറ്റപ്പെടുത്തി. വിശ്വാസത്തിന്റെ പേരിൽ അധികാരവും വോട്ടും നേടിയവർ ജനങ്ങളുടെ വിശ്വാസത്തെയാണ് വഞ്ചിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തിയവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ആ റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടാത്തതെന്ന് അദ്ദേഹം ചോദിച്ചു. വിശ്വാസം സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നവർ യഥാർത്ഥത്തിൽ പൊതുജനങ്ങളുടെ വിശ്വാസത്തെയാണ് പരിഹസിക്കുന്നതെന്നും ഒവൈസി കൂട്ടിച്ചേർത്തു.
സംഭാവന തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ വലിയ അഴിച്ചുപണികളാണ് നടന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി റിട്ടയർ ചെയ്ത എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ ശ്രീരാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. 5,585 അപേക്ഷകരിൽ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കൂടാതെ ഗോവിന്ദ് ദേവ് ഗിരിയെ പുതിയ ജനറൽ സെക്രട്ടറിയായും നിയമിച്ചു.
കഴിഞ്ഞ ആഗസ്റ്റിൽ ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് സംഭാവന തട്ടിപ്പ് കേസിലെ എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ട് തുടർനടപടികൾക്കായി ട്രസ്റ്റിന് കൈമാറിയിരുന്നു. ക്ഷേത്രത്തിൽ സംഭാവന എണ്ണുന്ന ജോലികളിൽ ഏർപ്പെട്ടിരുന്ന എട്ട് പേരെയാണ് കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തത്. സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ, ഉവൈസിയുടെ പുതിയ പ്രസ്താവന രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സുതാര്യത ഉറപ്പാക്കാൻ അന്വേഷണ റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആവശ്യം.