കരുത്ത് തെളിയിച്ച് ‘ഓപറേഷന്‍ സിന്ദൂര്‍’; ‘ഏഷ്യ പവര്‍ ഇന്‍ഡെക്‌സി’ല്‍ ‘മേജര്‍ പവര്‍’ ആയി ഇന്ത്യ
ന്യൂഡല്‍ഹി: ‘ഏഷ്യ പവര്‍ ഇന്‍ഡെക്‌സി’ല്‍ മൂന്നാം സ്ഥാനം നേടി ‘മേജര്‍ പവര്‍’ നേട്ടവുമായി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂരിലെ പ്രകടനമാണ് ഇന്ത്യയ്ക്ക് സ്ഥാനം നേടിക്കൊടുത്തത്. ലോവി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലാണ് ഇന്ത്യ റാങ്കിംഗ് നേട്ടം സ്വന്തമാക്കിയത്. അതേസമയം, ‘മേജര്‍ പവറി’ന്റെ ആദ്യ രണ്ട് റാങ്കുകള്‍ യഥാക്രമം അമേരിക്കയും ചൈനയും നിലനിര്‍ത്തി. ഇന്തോ-പസഫിക് മേഖലയില്‍ കാര്യമായ സാമ്പത്തിക, സൈനിക, നയതന്ത്ര താല്‍പ്പര്യങ്ങളുള്ളതുകൊണ്ടാണ് അമേരിക്കയെ ഏഷ്യാ പവര്‍ സൂചികയില്‍ ഉള്‍പ്പെടുത്തിയത്.
2024ല്‍, 38.1 എന്ന നിലയില്‍ ഇന്ത്യ ‘മധ്യശക്തികളുടെ’ പട്ടികയിലായിരുന്നു ഇടം നേടിയത്. എന്നാല്‍ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യ 100ല്‍ 40ാംസ്ഥാനമാണ് നേടിയിരിക്കുന്നത്. യഥാക്രമം 38.8 ഉം 32.1 ഉം നേടി, നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങള്‍ വഹിക്കുന്ന ജപ്പാനെയും റഷ്യയെയുംക്കാള്‍ മുന്നിലാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം.
80.5 പോയിന്റുമായി യുഎസാണ് റാങ്കിംഗില്‍ ഒന്നാമതെത്തിയിരിക്കുന്നത്. സാമ്പത്തിക, സൈനിക ശേഷികളിലെ വളര്‍ച്ചയാണ് ഇന്ത്യയുടെ റാങ്കിംഗിന് പിന്നിലെ പ്രധാന കാരണം.
ഇന്ത്യയുടെ ഭൗമരാഷ്ട്രീയ പ്രസക്തിയിലെ നേരിയ പുരോഗതി അന്താരാഷ്ട്രതലത്തിലെ ബന്ധം, സാങ്കേതിക വികസനം, സാമ്പത്തിക മികവ് സൈനികമികവ് എന്നിവ പരിഗണിച്ചതായി ലോവി ഇന്‍സ്റ്റിറ്റൂട്ട് പറഞ്ഞു.
ഇന്ത്യയുടെ സൈനിക ശേഷി വളര്‍ന്നുകൊണ്ടിരിക്കുന്നതായും ലോവി ഇന്‍സ്റ്റിറ്റൂട്ട് വ്യക്തമാക്കി. 2025 മെയ് മാസത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യയുടെ പ്രകടനമാണ് ഇന്ത്യയെ പട്ടികയിലെ സ്ഥാനത്തിന് സ്വാധീനിച്ചതെന്നും, ഇത് ഇന്ത്യയുടെ സമീപകാല യുദ്ധാനുഭവത്തിന് ആക്കം കൂട്ടിയതായും ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കി.
അതേസമയം, പ്രതിരോധ ശൃംഖലകളുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം കുറഞ്ഞിട്ടുണ്ട്. റാങ്ക് 11ാം സ്ഥാനത്തേക്കാണ് താഴ്ന്നത്. 2024 ലെ റാങ്കിംഗുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ട് സ്ഥാനമാണ് കുറഞ്ഞത്. അതേസമയം, ഫിലിപ്പീന്‍സും തായ്‌ലന്‍ഡും റാങ്കിംഗില്‍ ഇന്ത്യയെ മറികടന്നു. സൂചിക പ്രകാരം, അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യമായി ഇന്ത്യ ചൈനയെ മറികടന്നിട്ടുണ്ട്.
അതേസമയം, പ്രതിരോധ പങ്കാളിത്തത്തില്‍ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ സമീപകാല സൈനിക പ്രകടനം സാമ്പത്തിക തലത്തിലും പ്രാദേശിക നിലയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ചൂണ്ടിക്കാട്ടി.