സെക്രട്ടറിയേറ്റിൽ 3 മാസത്തെ ചായകുടിക്ക് ചെലവ് 6 ലക്ഷം; തുക അനുവദിച്ച് സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചായകുടി കണക്കുകൾ പുറത്ത്. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് സെക്രട്ടറിമാരും മൂന്ന് മാസത്തിനിടെ ചായയും ലഘുഭക്ഷണവും കഴിച്ച വകയിൽ ആറ് ലക്ഷത്തിലധികം രൂപയാണ് ചെലവായത്. ഇതു സംബന്ധിച്ച കുടിശ്ശിക തീർക്കുന്നതിനായി തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ഈ മാസം രണ്ടിന് ഉത്തരവിറക്കി.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബറിൽ 2,06,385 രൂപയും നവംബറിൽ 1,97,286 രൂപയും ഡിസംബറിൽ 2,01,763 രൂപയുമാണ് ചെലവായത്. മൂന്ന് മാസത്തെ ആകെ തുക 6,05,434 രൂപ വരും. സെക്രട്ടേറിയറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിനാണ് ഈ തുക നൽകേണ്ടത്. ‘മറ്റു കാര്യങ്ങൾക്കുള്ള തുക’ എന്ന ശീർഷകത്തിലാണ് പണം അനുവദിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണമടക്കമുള്ള കടുത്ത നടപടികൾ സർക്കാർ തുടരുന്നതിനിടയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിലെ ലക്ഷങ്ങളുടെ ചെലവ് പുറത്തുവരുന്നത്. ഇത്രയും വലിയ തുക അനുവദിച്ചത് ഇതിനോടകം വലിയ രാഷ്ട്രീയസാമൂഹിക ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.