‘അതെന്റെ ഉമ്മയാണ്, അവരെ എടുത്തുയർത്താൻ ആരുടെയും അനുവാദം വേണ്ട’; വൈറൽ വീഡിയോയിലെ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി അനസ്
കോഴിക്കോട്: സ്വകാര്യ വസ്ത്ര വ്യാപാരശാലയിൽ മികച്ച സെയിൽസ് നടത്തിയതിന് സമ്മാനമായി സ്കൂട്ടർ ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുന്ന യുവതിയുടെയും സഹപ്രവർത്തകരുടെയും വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വിഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതിയെ എടുത്തുയർത്തി സന്തോഷം പ്രകടിപ്പിച്ച ദൃശ്യങ്ങൾക്ക് താഴെ സഭ്യമല്ലാത്ത തരത്തിലുള്ള കമന്റുകളും നിറഞ്ഞു. ഇതോടെ വിഷയത്തിൽ വ്യക്തത വരുത്തി വിഡിയോയിലുള്ള ജീവനക്കാരി ആമിനയും മകൻ അനസും തന്നെ രംഗത്തെത്തി.
സന്തോഷം വന്നപ്പോൾ ഉമ്മയെ താൻ എടുത്ത് പൊക്കിയതാണെന്നും അതിൽ നെഗറ്റീവ് കമന്റുകളിടുന്നവരോട് ഒന്നും പറയാനില്ലെന്നും അനസ് വിഡിയോയിലൂടെ വ്യക്തമാക്കി.
അനസിന്റെ വാക്കുകൾ ഇങ്ങനെ: “ഞാൻ അനസ്, ഇതെന്റെ ഉമ്മ ആമിന. ഞങ്ങളിപ്പോൾ മഹാറാണിയുടെ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോ കണ്ടിരുന്നു. അതിന് കുറേ നെഗറ്റീവ് കമന്റ്സും കാര്യങ്ങളും കണ്ടു. ഇതെന്റെ ഉമ്മയാണ്. ആരും തെറ്റിദ്ധരിക്കേണ്ട. വേറെ അന്യസ്ത്രീയൊന്നുമല്ല. ഉമ്മ അവിടെ ഒൻപത് കൊല്ലമായി വർക്ക് ചെയ്യുന്നതാണ്. ഞാനിപ്പോൾ രണ്ടുവർഷവുമായി.
ഉമ്മായ്ക്കൊരു അംഗീകാരം കിട്ടിയപ്പോൾ, അവിടുത്തെ ഏറ്റവും ബെസ്റ്റ് സെയിൽ എന്ന അംഗീകാരം നേടിയപ്പോൾ … അതിനൊരു സ്കൂട്ടറാണ് സമ്മാനം കിട്ടിയത്. അതിന്റെ സന്തോഷത്തിൽ ഞാൻ ഉമ്മാനെ എടുത്തു പൊക്കിയതാണ്. സ്വന്തം ഉമ്മായെ എടുത്ത് പൊക്കാൻ ആരുടെയും സൗകര്യം നോക്കേണ്ട ആവശ്യമില്ല. അതിന്റെ സന്തോഷത്തിൽ ചെയ്ത കാര്യമാണ്. വേറെ ആൾക്കാരാരുമല്ല ഉമ്മാനെ എടുത്തത്. ഞങ്ങൾ സന്തോഷത്തിലാണ്”- അനസ് വിശദീകരിച്ചു.