യുഎസ് രഹസ്യ ദൗത്യം; ഐഎസ് തലപ്പത്തെ രണ്ടാമൻഅബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് ട്രംപ്
വാഷിങ്ടൻ: ഇസ്‌ലാമിക് സ്‌റ്റേറ്റിൻ്റെ (ഐഎസ്) തലപ്പത്തെ രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ വച്ച് യുഎസ്, നൈജീരിയൻ സേനകളുടെ സംയുക്‌ത ഓപ്പറേഷനിലാണ് മിനുക്കി കൊല്ലപ്പെട്ടതെന്നാണ് വിവരം. മിനുക്കി ഇനി ആഫ്രിക്കെ ഭീകരവൽക്കരിക്കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
‘ഇന്ന് രാത്രി, എൻ്റെ നിർദേശപ്രകാരം അമേരിക്കൻ സൈന്യവും നൈജീരിയൻ സേനയും ചേർന്ന് വളരെ സൂക്ഷ്‌മമായി ആസൂത്രണം ചെയ്‌ത സങ്കീർണമായ ദൗത്യത്തിലൂടെ ലോകത്തിലെ ഏറ്റവും സജീവമായ ഭീകരനെ ഈ ലോകത്തുനിന്ന് ഒഴിവാക്കി. ഐസിസിൻ്റെ ആഗോളതലത്തിലെ രണ്ടാമനായ അബു ബിലാൽ അൽ മിനുക്കി കരുതിയത് അയാൾക്ക് ആഫ്രിക്കയിൽ എന്നും ഒളിവിൽ കഴിയാമെന്നാണ്. എന്നാൽ അയാൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുന്ന വിവരദാതാക്കൾ അവിടെയുണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ല. ഇനിമേൽ അയാൾ ആഫ്രിക്കയെ ഭീകരവൽക്കരിക്കുകയോ അമേരിക്കക്കാർക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയോ ചെയ്യില്ല. അയാളെ ഇല്ലാതാക്കിയതിലൂടെ ഐസിസിൻ്റെ ആഗോളതലത്തിലെ പ്രവർത്തനത്തിൽ വലിയ ആഘാതമുണ്ടാക്കാനായി. ഈ സൈനിക നടപടിയിൽ പങ്കാളിയായതിന് നൈജീരിയൻ സർക്കാരിന് നന്ദി. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ.’- ട്രംപ് കുറിച്ചു.