28/03/2026
[fontresizer_tawhidurrahmandear_widget]

‘സയണിസ്റ്റ് അജണ്ടയ്ക്ക് കൂട്ടുനിൽക്കാനില്ല’: ട്രംപിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിൽ നിന്നും രാജിവെച്ച് സമീറ മുൻഷി

 ‘സയണിസ്റ്റ് അജണ്ടയ്ക്ക് കൂട്ടുനിൽക്കാനില്ല’: ട്രംപിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിൽ നിന്നും രാജിവെച്ച് സമീറ മുൻഷി

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള മതസ്വാതന്ത്ര്യ കമ്മീഷനിൽ നിന്ന് മുസ്ലീം ഉപദേഷ്ടാവ് സമീറ മുൻഷി രാജിവച്ചു. കമ്മീഷൻ “സയണിസ്റ്റ് രാഷ്ട്രീയ അജണ്ട”യുടെ പിടിയിലാണെന്നും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്ക് അവിടെ സ്ഥാനമില്ലെന്നും ആരോപിച്ചാണ് രാജി. ഇസ്രയേൽ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ മാസം പുറത്താക്കപ്പെട്ട കമ്മീഷണർ കാരി പ്രീജീൻ ബോളറോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തന്റെ തീരുമാനമെന്ന് മുൻഷി വ്യക്തമാക്കി.

ഫലസ്തീൻ വിഷയത്തിൽ തങ്ങളുടെ ആഴത്തിലുള്ള വിശ്വാസങ്ങൾ പ്രകടിപ്പിക്കുന്ന വിശ്വാസികളുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന് മുൻഷി സബ്സ്റ്റാക്കിൽ പങ്കുവെച്ച രാജി കത്തിൽ ചൂണ്ടിക്കാട്ടി. “വിശ്വാസത്തിൽ അധിഷ്ഠിതമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചതിന്റെ പേരിൽ ഒരു കത്തോലിക്കാ കമ്മീഷണറെ പുറത്താക്കിയത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള അവഹേളനമാണ്,” അവർ കുറിച്ചു. ഇസ്രയേലിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെ അമേരിക്കൻ ജനതയുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടതായും അവർ ആരോപിച്ചു.

ബ്രൗൺ യൂണിവേഴ്‌സിറ്റി ബിരുദധാരിയായ സമീറ മുൻഷി, നേരത്തെ സ്കൂൾ പാഠ്യപദ്ധതിയിലെ എൽജിബിടിക്യൂ ഉള്ളടക്കങ്ങൾക്കെതിരെ ക്രിസ്ത്യൻ സംഘടനകളുമായി ചേർന്ന് നടത്തിയ പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു. കമ്മീഷൻ സംഘടിപ്പിച്ച സെമിറ്റിക് വിരുദ്ധതയെക്കുറിച്ചുള്ള ഹിയറിങ്ങിൽ സയണിസ്റ്റ് വിരുദ്ധരായ ജൂത പണ്ഡിതന്മാരെ ഉൾപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇസ്രയേലിനെ വിമർശിക്കുന്നതിനെ സെമിറ്റിക് വിരുദ്ധതയായി ചിത്രീകരിക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നതെന്ന് മുൻഷി കുറ്റപ്പെടുത്തി.

ഇസ്രയേലിനെക്കാൾ താൻ അമേരിക്കയെ പിന്തുണയ്ക്കുന്നുവെന്നും, “വംശഹത്യ നടത്തുന്ന ഒരു രാഷ്ട്രത്തിന്റെ പ്രേരണയാൽ” ഇറാനുമായി യുദ്ധത്തിനൊരുങ്ങുന്ന ട്രംപ് സർക്കാരിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും മുൻഷി വ്യക്തമാക്കി. മുൻഷിയുടെയും പ്രീജീൻ ബോളറുടെയും നിലപാടുകളെ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് അഭിനന്ദിച്ചു. കമ്മീഷൻ ഇപ്പോൾ ഇസ്രയേലിനെ വിമർശനങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള വേദിയായി മാറിയിരിക്കുകയാണെന്ന് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.

ട്രംപ് ഭരണകൂടം രൂപീകരിച്ച മതസ്വാതന്ത്ര്യ കമ്മീഷനിലെ മൂന്ന് മുസ്ലീം ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു സമീറ മുൻഷി. ഇസ്രയേൽ അനുകൂല നിലപാടുകളുടെ പേരിൽ കമ്മീഷനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് പുതിയ രാജി.

Also read: