04/06/2026
[fontresizer_tawhidurrahmandear_widget]

ലാരിജാനിയും സുലൈമാനിയും കൊല്ലപ്പെട്ടു; ഉന്നത നേതാക്കളുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

 ലാരിജാനിയും സുലൈമാനിയും കൊല്ലപ്പെട്ടു; ഉന്നത നേതാക്കളുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

തെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനിയും ബാസിജ് മിലിഷ്യ കമാൻഡർ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേൽ സൈന്യം ഇവരെ വധിച്ചതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ സെമി-ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് വിവരം പുറത്തുവിട്ടത്.

ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായിരുന്ന ലാരിജാനി, രാജ്യത്തിന്റെ ആണവ ചർച്ചകളിലും പാർലമെന്റിലും പങ്ക് വഹിച്ച വ്യക്തിയായിരുന്നു. ഫെബ്രുവരി 28-ന് അയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിന് ശേഷം, യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ മരിക്കുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. “സേവനരംഗത്ത് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു” എന്ന് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. ഐആർജിസി കമാൻഡർ സുലൈമാനിയുടെ മരണവും റെവല്യൂഷണറി ഗാർഡ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാനിയൻ ഭരണകൂടത്തിന്റെ അടിത്തറ തകർക്കുന്ന നീക്കമാണിതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. “ഇറാൻ ഭരിക്കുന്ന സംഘത്തിലെ പ്രധാനിയെ ഞങ്ങൾ ഇല്ലാതാക്കി. ഇത് ഇറാനിലെ ജനങ്ങൾക്ക് സ്വന്തം വിധി നിർണയിക്കാൻ അവസരമൊരുക്കും,” എന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ മിസൈൽ ശേഷിയും തന്ത്രപരമായ കേന്ദ്രങ്ങളും തകർക്കുമെന്നും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് കൂട്ടിച്ചേർത്തു.

മരണത്തിന് തൊട്ടുമുമ്പും ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ലാരിജാനി ആഹ്വാനം ചെയ്തിരുന്നു. പ്രമുഖ ഇറാനിയൻ നേതാക്കളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ തുടരുന്നതിനെ ‘വാക്-എ-മോൾ’ കളിയോടാണ് രാഷ്ട്രീയ നിരീക്ഷകർ ഉപമിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നത് ഇറാനെ സംബന്ധിച്ച് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

Also read: