രാജ്യത്തെ ഏറ്റവും വലിയ പാലം തകര്‍ത്തതിന് കണക്ക് തീര്‍ക്കാന്‍ ഐആര്‍ജിസി; ഇറാന്‍ ലക്ഷ്യമിടുന്നത് ഗള്‍ഫിലെ ഈ 8 പാലങ്ങള്‍
തെഹ്‌റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിർണായകമായ ബി1 പാലം യുഎസ്-ഇസ്രയേൽ സഖ്യം ആക്രമിച്ചു തകർത്തതിന് പിന്നാലെ, മിഡിൽ ഈസ്റ്റിലെ എട്ട് പ്രമുഖ പാലങ്ങൾ തങ്ങളുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന മുന്നറിയിപ്പുമായി ഇറാൻ. വടക്കൻ ഇറാനിയൻ നഗരമായ കരാജിലെ ബി1 പാലത്തിന് നേരെ നടന്ന ആക്രമണത്തിന് ‘കണ്ണിന് കണ്ണ്’ എന്ന രീതിയിലുള്ള പ്രതികാരം ഉണ്ടാകുമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് പ്രസിദ്ധീകരിച്ച പട്ടികയിൽ കുവൈത്ത്, ബഹ്‌റൈൻ, യുഎഇ, ജോർദാൻ എന്നീ രാജ്യങ്ങളിലെ പ്രധാന പാലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് കടൽപ്പാലം, സൗദി-ബഹ്‌റൈൻ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ, യുഎഇയിലെ ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ പാലങ്ങൾ, ജോർദാനിലെ കിങ് ഹുസൈൻ, ദാമിയ, അബ്ദൂൺ പാലങ്ങൾ എന്നിവയാണ് ഇറാന്റെ സാധ്യതാ ലക്ഷ്യങ്ങൾ.
1000 മീറ്റർ നീളമുള്ള ബി1 പാലത്തിന് നേരെ നടന്ന വ്യോമാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും പാലം പൂർണമായി തകരുകയും ചെയ്തിരുന്നു. തകർന്ന പാലത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, “വളരെ വൈകുന്നതിന് മുമ്പ് ഇറാൻ ഒരു കരാറിലെത്തണം” എന്ന് കർശന മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ മുൻ സുപ്രീം നേതാവ് അലി ഖാംനഇ ഉൾപ്പെടെ 1,340-ലധികം ആളുകൾ കൊല്ലപ്പെട്ടതോടെ മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ഇതിന് മറുപടിയായി ഇസ്രയേൽ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഇതിനോടകം തന്നെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.