10/06/2026
[fontresizer_tawhidurrahmandear_widget]

‘പാകിസ്താനിലേക്ക് ഇനി ഒരു തുള്ളി വെള്ളം പോലും ഒഴുകില്ല’; സിന്ധു നദീജല കരാറിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

 ‘പാകിസ്താനിലേക്ക് ഇനി ഒരു തുള്ളി വെള്ളം പോലും ഒഴുകില്ല’; സിന്ധു നദീജല കരാറിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

ഇന്ത്യയും പാകിസ്ത‌ാനും തമ്മിലുള്ള നദീജല പങ്കിടലിൽ വരും വർഷങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നൽകി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ രംഗത്തെത്തിയിരിക്കുകയാണ്. സിന്ധു നദിയിൽ നിന്നുള്ള ഒരു തുള്ളി വെള്ളം പോലും ഇനി പാകിസ്താനിലേക്ക് ഒഴുകുന്നില്ല എന്ന് ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം മുതൽ സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ തീരുമാനത്തിന് പിന്നാലെ, പാകിസ്താനിലേക്കുള്ള ജലപ്രവാഹം തടയാനുള്ള നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നീക്കങ്ങൾ ആരംഭിച്ചതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് കാശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണമാണ് ഇന്ത്യയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. സാധാരണക്കാരുൾപ്പെടെ 26 പേരുടെ ജീവൻ അപഹരിച്ച ആ ദരുണമായ സംഭവത്തിന് ശേഷമാണ് പാകിസ്‌താനുമായുള്ള ജലകരാർ തൽക്കാലത്തേക്ക് മരവിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഈ നിർദ്ദേശപ്രകാരം ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഈ വിഷയത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നത്. വരും വർഷങ്ങളിൽ പാകിസ്‌താനിലേക്കുള്ള വെള്ളത്തിൻ്റെ ഒഴുക്ക് പൂർണ്ണമായും നിലക്കുമെന്ന കാര്യം ഉറപ്പാണെന്നും കൃത്യമായ സമയപരിധിക്കുള്ളിൽ തന്നെ ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കവേ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

1960-ൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ അനുസരിച്ച് സിന്ധു നദിയും അതിൻ്റെ അഞ്ച് പോഷകനദികളായ സത്ലജ്, ബിയാസ്, രാവി, ഝലം, ചെനാബ് എന്നിവയിലെ വെള്ളം ഇരുരാജ്യങ്ങളും എങ്ങനെ പങ്കിടണം എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിൽ കിഴക്കൻ നദികളായ രാവി, ബിയാസ്, സത്ലജ് എന്നിവയിലെ വെള്ളം ഇന്ത്യക്ക് തടസ്സമില്ലാതെ ഉപയോഗിക്കാം. എന്നാൽ പടിഞ്ഞാറൻ നദികളായ ചെനാബ്, ഝലം, സിന്ധു എന്നിവയിലെ വെള്ളം പാകിസ്‌താനാണ് അനുവദിച്ചിരിക്കുന്നത്. എങ്കിലും ഈ പടിഞ്ഞാറൻ നദികളിൽ നിന്നും കൃഷി ആവശ്യങ്ങൾക്കും വൈദ്യുതി ഉൽപ്പാദനത്തിനുമായി നിശ്ചിത അളവിൽ വെള്ളം ഉപയോഗിക്കാൻ ഇന്ത്യക്ക് അനുവാദമുണ്ട്. ഈ പരിമിതമായ അനുവാദം ഉപയോഗപ്പെടുത്തിക്കൊണ്ട് പാകിസ്ത‌ാനിലേക്ക് വെറുതെ ഒഴുകിപ്പോകുന്ന വെള്ളം പരമാവധി ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവിടാനാണ് ഇപ്പോൾ രാജ്യം ശ്രമിക്കുന്നത്.

Also read: