റബ്ബർ ബോർഡിനെ കാവിവൽക്കരിക്കാൻ കേന്ദ്രം; രാഷ്ട്രീയ നിയമനത്തിലൂടെ ബിജെപി നേതാവ് എൻ. ഹരിയെ ചെയർമാനാക്കി
ന്യൂഡൽഹി: സർക്കാർ സ്ഥാപനമായ റബർ ബോർഡിനെയും കാവിവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നീക്കം. റബർ കർഷകരെയും റബർ അധിഷ്‌ഠിത പൊതുമേഖലാ സ്ഥാപനങ്ങളെയും തകർക്കുന്ന നയങ്ങളുടെ തുടർച്ചയായി റബർ ബോർഡിലും കാവിവൽക്കരണം നടപ്പിലാക്കുകയാണ് കേന്ദ്രം. ചരിത്രത്തിലാദ്യമായി റബർ ബോർഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം നടത്തിക്കൊണ്ട്, ബിജെപി കോട്ടയം മേഖല പ്രസിഡന്റും നിലവിൽ ബോർഡ് അംഗവുമായ എൻ. ഹരിയെ പുതിയ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു.
ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കി. ഇതുവരെ ഐഎഎസ് ഉദ്യോഗസ്ഥരോ റബർ മേഖലയിലെ വിദഗ്ദ്ധരോ ആയിരുന്നു ബോർഡിനെ നയിച്ചിരുന്നത്. എന്നാൽ റബർ ബോർഡിന്റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കാനും സ്ഥാപനത്തെ പൂർണ്ണമായി പാർട്ടി സ്വാധീനത്തിലാക്കാനുമുള്ള ബിജെപി അജണ്ടയുടെ ഭാഗമായാണ് ഈ പുതിയ അട്ടിമറി നിയമനം എന്ന ആക്ഷേപം ഉയരുന്നുണ്ട്.
റബർ വിലയിടിവ്, സബ്‌സിഡി വെട്ടിക്കുറയ്ക്കൽ, ഇറക്കുമതി നയങ്ങൾ എന്നിവ കാരണം കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കർഷക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം രാഷ്ട്രീയ പുനരധിവാസത്തിന് കേന്ദ്രം മുൻഗണന നൽകുന്നത്.