02/04/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയുടെ ബങ്കർ ബസ്റ്റർ ബോംബിന് മറുപടി; ബങ്കര്‍ ബസ്റ്റര്‍ മിസൈലുമായി ഇറാന്‍

 അമേരിക്കയുടെ ബങ്കർ ബസ്റ്റർ ബോംബിന് മറുപടി; ബങ്കര്‍ ബസ്റ്റര്‍ മിസൈലുമായി ഇറാന്‍

തെഹ്റാന്‍: അമേരിക്കയുടെ ഏറ്റവും മാരകശേഷിയുള്ള ‘മാസീവ് ഓര്‍ഡനന്‍സ് പെനിട്രേറ്റര്‍'(ജിബിയു-57 എംഒപി) എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിനു മറുപടിയുമായി ഇറാന്‍. ഭൂമിക്കടിയിലെ ശക്തമായ കോട്ടകളും ആണവകേന്ദ്രങ്ങളും തകര്‍ക്കാന്‍ ശേഷിയുള്ള സ്വന്തം ‘ബങ്കര്‍ ബസ്റ്റിങ്’ മിസൈലുകള്‍ വികസിപ്പിച്ചാണ് ഇറാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത്.

2025 ജൂണില്‍ അമേരിക്കന്‍ സ്റ്റെല്‍ത്ത് ബോംബറുകള്‍ ഇറാന്റെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ഇറാന്റെ ഈ നീക്കം. 13,600 കിലോഗ്രാം ഭാരമുള്ള യുഎസിന്റെ ജിബിയു ബോംബുകള്‍ക്ക് 60 മീറ്ററോളം ഭൂമിക്കടിയില്‍ തുളച്ചുകയറാന്‍ ശേഷിയുണ്ട്. ഈ വെല്ലുവിളി മറികടക്കാന്‍, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരത്തില്‍ പുതിയ ഭൂമിയിലേക്ക് തുളച്ചുകയറുന്ന മിസൈല്‍ പോര്‍മുനകള്‍ സംയോജിപ്പിക്കുകയാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ അത്യാധുനിക എയര്‍ ഡിഫന്‍സ് സംവിധാനങ്ങളെപ്പോലും ഭേദിക്കാന്‍ കഴിവുള്ള പുതിയ തലമുറ മിസൈലുകളും ഇറാന്‍ വികസിപ്പിക്കുന്നുണ്ട്. ‘ഖൊറംഷഹര്‍-5’: ഇത് പുതിയതായി വികസിപ്പിച്ചെടുത്ത ഭൂമിക്കടിയിലേക്ക് തുളച്ചുകയറുന്ന പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ്. ‘ഖൈബര്‍ശെകന്‍-1’ 1,450 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ്. ശത്രുക്കളുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനും വേര്‍പെടുത്താവുന്ന പോര്‍മുന ഉപയോഗിച്ച് കൃത്യമായി ലക്ഷ്യത്തിലെത്താനും കഴിവുള്ളതാണ് ഈ മിസൈല്‍.

ഇസ്രയേലിന്റെ ‘അയണ്‍ ഡോം’, ‘ആരോ’ പോലുള്ള നൂതന പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ള ‘ഫത്താഹ്-1’, ‘ഫത്താഹ്-2’ എന്നീ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഇറാന്‍ അവതരിപ്പിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. ഈ മിസൈലുകള്‍ക്ക് അതിവേഗതയും കൃത്യതയുമുണ്ട്.

യുഎസ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും, സ്വന്തം തന്ത്രപ്രധാനമായ ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും, തങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇറാന്റെ ഈ സുപ്രധാന നീക്കം.

Also read: