27/01/2026

മദുറോയും ഭാര്യയും ഉറങ്ങിക്കിടക്കെ യുഎസ് കമാന്‍ഡോകള്‍ കിടപ്പുമുറിയില്‍; തടവിലാക്കി ആദ്യം കൊണ്ടുപോയത് ഗ്വാണ്ടനാമോയിലേക്ക്

 മദുറോയും ഭാര്യയും ഉറങ്ങിക്കിടക്കെ യുഎസ് കമാന്‍ഡോകള്‍ കിടപ്പുമുറിയില്‍; തടവിലാക്കി ആദ്യം കൊണ്ടുപോയത് ഗ്വാണ്ടനാമോയിലേക്ക്

മദുറോയെ യുഎസ് സൈന്യം തടവിലാക്കി കൊണ്ടുപോകുന്നു(യുഎസ് വൃത്തങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങള്‍)

കാരക്കാസ്/വാഷിങ്ടണ്‍: അതീവ നാടകീയമായാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും പത്‌നി സിലിയ ഫ്‌ലോറസിനെയും അമേരിക്ക സ്വന്തം കിടപ്പുമുറിയില്‍നിന്നു തട്ടിക്കൊണ്ടുപോകുന്നത്. യുഎസ് സൈന്യം നടത്തിയ നീക്കങ്ങള്‍ അതീവ കൃത്യതയോടെയും രഹസ്യമായുമാണ് നടപ്പിലാക്കിയത്. സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഓപറേഷന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ യുഎസ് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്.

ഓപറേഷന് അന്തിമ അനുമതി നല്‍കിയത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ഫ്‌ലോറിഡയിലെ സ്വന്തം വസതിയായ മാരാ-ലാഗോയില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക സിറ്റുവേഷന്‍ റൂമിലിരുന്നാണ് ട്രംപും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഓപറേഷന്‍ വീക്ഷിച്ചത്. സാറ്റലൈറ്റ് ദൃശ്യങ്ങളിലൂടെയും സൈനികരുടെ ബോഡി ക്യാമറകളിലൂടെയും ഓപറേഷന്റെ ഓരോ ഘട്ടവും തത്സമയം അവിടെ എത്തിയിരുന്നു. ട്രംപിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് സൈന്യം നീക്കം തുടങ്ങിയത്.

പാതിരാത്രിയിലെ മിന്നലാക്രമണം

ശനിയാഴ്ച പുലര്‍ച്ചെ, വെനസ്വേല ഗാഢനിദ്രയിലായിരുന്ന സമയത്താണ് യുഎസ് എലൈറ്റ് കമാന്‍ഡോകള്‍ കാരക്കാസിലെ പ്രസിഡന്റിന്റെ വസതി വളഞ്ഞത്. കനത്ത സുരക്ഷാ വലയത്തിലായിരുന്ന കൊട്ടാരത്തിലേക്ക് ഇലക്ട്രോണിക് ജാമിങ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ആശയവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ച ശേഷമായിരുന്നു പ്രവേശനം. മദുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചെറിയ ഏറ്റുമുട്ടല്‍ നടന്നു. എന്നാല്‍, അപ്രതീക്ഷിത ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ മദുറോയുടെ ഗാര്‍ഡുകള്‍ കീഴടങ്ങി.

സൈന്യം കിടപ്പുമുറിയിലേക്ക് ഇരച്ചുകയറുമ്പോള്‍ മദുറോയും ഭാര്യ സിലിയ ഫ്‌ലോറസും ഉറക്കത്തിലായിരുന്നു. ചെറുത്തുനില്‍പ്പിന് അവസരം നല്‍കാതെ ഇരുവരെയും കമാന്‍ഡോകള്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി കസ്റ്റഡിയിലെടുത്തു. പജാമ ധരിച്ച നിലയിലായിരുന്നു മദുറോയെ പിടികൂടിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പിടികൂടിയ ഉടന്‍ തന്നെ ഇരുവരെയും ഹെലികോപ്റ്റര്‍ മാര്‍ഗം കരീബിയന്‍ കടലില്‍ നിലയുറപ്പിച്ചിരുന്ന യുഎസ് യുദ്ധക്കപ്പലിലേക്ക് മാറ്റി. അവിടെ നിന്ന് ക്യൂബയിലെ യുഎസ് നാവികത്താവളമായ ഗ്വാണ്ടനാമോ ബേയിലെത്തിച്ചു. വിമാനം ഇന്ധനം നിറയ്ക്കുന്നതിനും പ്രാഥമികമായ നടപടിക്രമങ്ങള്‍ക്കും വേണ്ടിയായിരുന്നു ഈ ഇടവേള. തുടര്‍ന്ന് അതീവ സുരക്ഷയോടെ സൈനിക വിമാനത്തില്‍ ന്യൂയോര്‍ക്കിലെത്തിച്ച് ഇരുവരെയും ജയിലിലടച്ചിരിക്കുകയാണിപ്പോള്‍.

Also read: