‘13 മണ്ഡലങ്ങളിലെയും വിവിപാറ്റുകൾ എണ്ണണം’; കോഴിക്കോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യുഡിഎഫ്
കോഴിക്കോട്: ജില്ലയിൽ നിയമസഭാ തെഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അതിനാൽ 13 മണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും യുഡിഎഫ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം തുടങ്ങി ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇക്കാര്യമുന്നയിച്ച് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് പരാതി നൽകി.
വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഉദ്യോഗസ്ഥർ അനധികൃതമായി പ്രവേശിച്ചത് ദുരൂഹമാണെന്ന് നേതാക്കൾ ആരോപിച്ചു. വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാമിലെ സ്ട്രോങ് റൂമിന് സമീപമുള്ള മെറ്റീരിയൽ റൂം തുറന്നതും, കൊയിലാണ്ടി റിട്ടേണിങ് ഓഫീസർ സുരക്ഷാവലയം ലംഘിച്ചതും ചൂണ്ടിക്കാട്ടിയാണ് പരാതി. ഈ സംഭവങ്ങളിൽ ജില്ലാ കളക്ടറുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായും അട്ടിമറി നീക്കത്തിന് അധികൃതർ കൂട്ടുനിൽക്കുകയാണോ എന്ന് സംശയിക്കുന്നതായും യുഡിഎഫ് കുറ്റപ്പെടുത്തി.
മെറ്റീരിയൽ റൂമിൽ കയറിയ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ, മുസ്ലിം ലീഗ് നേതാക്കളായ എം.എ റസാഖ്, ടി.ടി ഇസ്‌മായിൽ എന്നിവർ ആവശ്യപ്പെട്ടു. വോട്ടെണ്ണൽ സമയത്ത് എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ മുഴുവൻ വിവിപാറ്റുകളും എണ്ണാൻ ഏജന്റുമാർ കർശനമായി ആവശ്യപ്പെടുമെന്നും നേതാക്കൾ വ്യക്തമാക്കി.