ഗോവധ നിരോധന ഹരജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി; ബലിപെരുന്നാളിന് മുമ്പ് വാദം കേൾക്കണമെന്ന ആവശ്യം തള്ളി
ന്യൂഡൽഹി: ബലിപെരുന്നാളിന് മുന്നോടിയായി രാജ്യത്ത് ഗോവധ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അഖില ഭാരത ഹിന്ദു മഹാസഭ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാൾ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
“നിങ്ങൾ ഇത് ഒരു ദിവസം മുമ്പ് മാത്രമാണ് ഓർത്തത്. അടിയന്തരമായി പരിഗണിക്കേണ്ടതില്ല,” എന്ന് കോടതി വ്യക്തമാക്കി. നാളെ മറ്റന്നാൾ ബലിപെരുന്നാൾ ആണെന്നും, അതിനാൽ ഹരജി നാളെത്തന്നെ പട്ടികപ്പെടുത്തണമെന്നും അഭിഭാഷകൻ ബരുൺ കുമാർ സിൻഹ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
പശുക്കളെയും അതിന്റെ സന്തതികളെയും കശാപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനായി കശാപ്പ് വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കണമെന്നും, ഓരോ സംസ്ഥാനത്തെയും കശാപ്പുശാലകൾ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ വിജ്ഞാപനം ചെയ്യണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം.