12/06/2026
[fontresizer_tawhidurrahmandear_widget]

‘സുഗതൻ ഗുണ്ടയല്ല, ജനപ്രതിനിധിയാണ്; പോലീസ് നടത്തിയത് പട്ടിഷോ’: ആഭ്യന്തരമന്ത്രിയെ തള്ളി ആർ. ശ്രീലേഖ

 ‘സുഗതൻ ഗുണ്ടയല്ല, ജനപ്രതിനിധിയാണ്; പോലീസ് നടത്തിയത് പട്ടിഷോ’: ആഭ്യന്തരമന്ത്രിയെ തള്ളി ആർ. ശ്രീലേഖ

തിരുവനന്തപുരം: ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ. സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി മുൻ ഡിജിപിയും വട്ടിയൂർക്കാവ് കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. സുഗതൻ ഗുണ്ടയല്ലെന്നും ജനപ്രതിനിധിയാണെന്നും വ്യക്തമാക്കിയ ശ്രീലേഖ, ആഭ്യന്തരമന്ത്രിയെ തള്ളിയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.

സിപിഎം നേതാക്കളുടെ ആജ്ഞ പ്രകാരമാണ് സുഗതനെതിരെ പോലീസ് കേസുകൾ എടുക്കുന്നതെന്ന് അവർ ആരോപിച്ചു. വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒ വിപിനെ സിപിഎം സർക്കാർ പ്രത്യേക താല്പര്യത്തോടെ നിയമിച്ചതാണെന്നും, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നിയമനമെന്നും ശ്രീലേഖ പറഞ്ഞു. ഇത് ആഭ്യന്തരമന്ത്രി അറിയുന്നില്ലെങ്കിലും ആരോഗ്യ മന്ത്രിക്ക് അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.

സുഗതന്റെ വീട്ടിലെ പോലീസ് നടപടിയെ ‘പട്ടിഷോ’ എന്നാണ് ശ്രീലേഖ വിശേഷിപ്പിച്ചത്. സായുധ പോലീസുമായി എത്തി സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തിയതും, എസ്‌എച്ച്‌ഒ നടത്തിയ നടപടികളും കമ്മ്യൂണിസ്റ്റ് വിധേയത്വത്തിന്റെ ഭാഗമാണെന്ന് അവർ വിമർശിച്ചു. ഇത്തരം നടപടികളെ അഭിനന്ദിക്കുന്ന ആഭ്യന്തരമന്ത്രി കോൺഗ്രസ് അല്ലെന്നും, ‘ഇണ്ടി മുന്നണി’യുടെ ഭാഗമാണെന്ന് ജനം ധരിച്ചാൽ തെറ്റുപറയാനാകില്ലെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി. പത്തുവർഷത്തെ സിപിഎം ഭരണത്തിൽ കേരളത്തിൽ സ്റ്റേറ്റ് സ്പോൺസേഡ് ഗുണ്ടാവിളയാട്ടമാണ് നടക്കുന്നതെന്നും ആർ. ശ്രീലേഖ ആരോപിച്ചു.

Also read: