11/04/2026
[fontresizer_tawhidurrahmandear_widget]

‘ഇറാന്റെ മിസൈൽ സിറ്റികളെല്ലാം പൂർണസജ്ജം, ഒരു പോറലും ഏറ്റിട്ടില്ല; പുതുതായി പരിശീലനം ലഭിച്ച നിരവധി ഓഫീസർമാരെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചു’

 ‘ഇറാന്റെ മിസൈൽ സിറ്റികളെല്ലാം പൂർണസജ്ജം, ഒരു പോറലും ഏറ്റിട്ടില്ല; പുതുതായി പരിശീലനം ലഭിച്ച നിരവധി ഓഫീസർമാരെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചു’

തെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും തുടർച്ചയായ വ്യോമാക്രമണങ്ങൾ ഇറാന്റെ മിസൈൽ പ്രഹരശേഷിയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഉന്നത സൈനിക വക്താവ്. പുതിയ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയും എല്ലാ മിസൈൽ നഗരങ്ങളിലും പുതിയ ടീമുകളെ വിന്യസിച്ചും ശത്രുക്കളുടെ നീക്കങ്ങളെ അതിവേഗം പ്രതിരോധിക്കാൻ ഇറാന് സാധിക്കുന്നുണ്ട്. യുദ്ധത്തിന്റെ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പുതിയ മിസൈലുകൾ വിക്ഷേപിക്കുന്നതിൽ ഇറാന്റെ മിസൈൽ നഗരങ്ങൾ വൈദഗ്ധ്യം നേടിയതായും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്റെ പക്കൽ ഇനി ഏതാനും നൂറ് മിസൈലുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന ഇസ്രയേൽ സൈന്യത്തിന്റെ വാദം സൈനിക വക്താവ് പൂർണമായും തള്ളി. ‘ഞങ്ങളുടെ മിസൈൽ ശേഖരം അതിഭീകരമാണ്. ഇറാന്റെ ഒരൊറ്റ മിസൈൽ നഗരത്തിൽ മാത്രമുള്ള ശേഖരം ഇസ്രയേൽ അവകാശപ്പെടുന്ന മൊത്തം എണ്ണത്തിന്റെ മൂന്നിരട്ടി വരും,’ അദ്ദേഹം പറഞ്ഞു. പുതിയ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന പ്രക്രിയ തടസ്സമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പരിശീലനം പൂർത്തിയാക്കിയ നിരവധി ഓഫീസർമാരെ വിവിധ മിസൈൽ നഗരങ്ങളിൽ വിന്യസിച്ചതായും അദ്ദേഹം വ്യക്തമാക്കി.

മുൻപുണ്ടായ 12 ദിവസത്തെ യുദ്ധത്തിൽനിന്ന് വലിയ പാഠങ്ങളാണ് ഇറാൻ പഠിച്ചതെന്ന് വക്താവ് വിശദീകരിച്ചു. അന്ന് തകർക്കപ്പെട്ട മിസൈൽ നിർമാണ കേന്ദ്രങ്ങളെല്ലാം പിന്നീട് ഭൂമിക്കടിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ 40 വർഷമായി കടുത്ത ഉപരോധങ്ങൾക്കിടയിലും ഇറാൻ മിസൈൽ നിർമാണത്തിൽ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ മിസൈലുകൾക്കോ ലോഞ്ചറുകൾക്കോ ഇറാന് യാതൊരു കുറവുമില്ല. ഇറക്കുമതി ചെയ്തിരുന്ന ഭാഗങ്ങൾ പോലും ഇപ്പോൾ രാജ്യത്തിനകത്ത് തന്നെ നിർമിക്കുന്നുണ്ടെന്ന് മുൻ പ്രതിരോധ മന്ത്രിയുടെ ശ്രമങ്ങളെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഹിസ്ബുല്ലയുടെ മിസൈൽ നിർമാണത്തെയോ സംഭരണത്തെയോ മാസങ്ങളോളം ബോംബ് വർഷിച്ചിട്ടും ഇസ്രയേലിന് തടയാൻ സാധിച്ചിട്ടില്ലെന്ന് വക്താവ് പരിഹസിച്ചു. അങ്ങനെയുള്ളപ്പോൾ ഇത്രയും വിസ്തൃതമായ ഭൂപ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഇറാന്റെ മിസൈൽ ഉൽപാദന പ്രക്രിയയെ തകർക്കാൻ ഇസ്രയേലിന് എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. മനുഷ്യവിഭവശേഷി അനുകൂലമാണെന്നും ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള പരിശീലനം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: