02/06/2026
[fontresizer_tawhidurrahmandear_widget]

‘പത്രങ്ങളോട് സംസാരിക്കരുത്, ലേഖനങ്ങളെഴുതരുത്’; ബംഗാളിൽ സർക്കാർ ജീവനക്കാർക്ക് മാധ്യമവിലക്ക്

 ‘പത്രങ്ങളോട് സംസാരിക്കരുത്, ലേഖനങ്ങളെഴുതരുത്’; ബംഗാളിൽ സർക്കാർ ജീവനക്കാർക്ക് മാധ്യമവിലക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ ഉദ്യോഗസ്ഥരും പോലീസും മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളെയോ തീരുമാനങ്ങളെയോ വിമർശിക്കുന്നതിൽ നിന്ന് സൈനികരെ പൂർണമായി വിലക്കണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു. കൂടാതെ കേന്ദ്ര സർക്കാരുമായോ മറ്റ് സംസ്ഥാന സർക്കാരുകളുമായോ ഉള്ള ബന്ധം വഷളാകാൻ ഇടയാക്കുന്ന തരത്തിലുള്ള ഏതെങ്കിലും പ്രസിദ്ധീകരണം, ആശയവിനിമയം, പ്രസ്താവന, പ്രക്ഷേപണം, സംഭാവന എന്നിവ മാധ്യമങ്ങളിലൂടെ നടത്തുന്നത് പൂർണമായി നിരോധിച്ചിട്ടുമുണ്ട്.

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റ്, പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ രവി സത്യപ്രതിജ്ഞ ചെയ്ത് 10 ദിവസത്തിന് ശേഷമാണ് മെയ് 19-ന് ഈ വിജ്ഞാപനം പുറത്തിറങ്ങുന്നത്. സുതാര്യമായ ഉദ്യോഗസ്ഥവൃന്ദവും ശുദ്ധമായ ഭരണവും വാഗ്ദാനം ചെയ്ത് പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയ ആദ്യത്തെ ബിജെപി സർക്കാരാണിത്.

അതേസമയം, സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സർക്കുലറിലെ ‘സമ്പൂർണ നിരോധനം’ എന്ന വാചകം ഭരണം സംരക്ഷിക്കാനല്ല, മറിച്ച് ബംഗാളിലുടനീളമുള്ള സർക്കാർ ജീവനക്കാരുടെ മേൽ നിശബ്ദത നടപ്പാക്കാനാണെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു.

സർക്കുലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: “പത്രങ്ങളോട് സംസാരിക്കരുത്, ലേഖനങ്ങൾ എഴുതരുത്, മാധ്യമ പരിപാടികളിൽ പങ്കെടുക്കരുത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനങ്ങൾ പാടില്ല. ഡൽഹിയുമായുള്ള ബന്ധം വഷളാക്കുന്ന പ്രസ്താവനകളും പാടില്ല. ബിജെപിയുടെ റിമോട്ട് കൺട്രോൾ ഭരണത്തിന് കീഴിലാണ് രാജ്യം.”

ബിജെപി ഭരണത്തിൽ നിശബ്ദത എന്നത് ഒരു ഭരണപരമായ ആവശ്യകതയായി മാറിയെന്നും, വിമർശനങ്ങൾ സഹിക്കാൻ കഴിയാതെ വരുമ്പോഴാണ് സർക്കാർ വിയോജിപ്പുകളെ അടിച്ചമർത്താൻ തുടങ്ങുന്നതെന്നും തൃണമൂൽ നേതാവ് കൂട്ടിച്ചേർത്തു. ഈ ഞെട്ടിക്കുന്ന സർക്കുലർ അച്ചടക്കത്തെക്കുറിച്ചല്ല, മറിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ചാണെന്നും, ഡൽഹിയിലെ യജമാനന്മാരോടുള്ള സമ്പൂർണ അനുസരണം ഉറപ്പാക്കാൻ മൗലികാവകാശങ്ങൾ വ്യവസ്ഥാപിതമായി ഞെരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിയെ “ജനാധിപത്യത്തിന്റെ കഴുത്തുഞെരിക്കൽ” എന്നാണ് അഭിഷേക് ബാനർജി വിശേഷിപ്പിച്ചത്.

Also read: